കട്ടച്ചിറ പള്ളിയിൽ സംസ്കാരത്തെ ചൊല്ലി തർക്കം, മൃതദേഹം വച്ച് പ്രതിഷേധം

Wednesday 13 August 2025 2:16 AM IST

ആലപ്പുഴ: ഭരണിക്കാവ് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ശവസംസ്കാരത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സംഘർഷാവസ്ഥ. യാക്കോബായ വിഭാഗത്തിൽപ്പെട്ട പറമ്പിൽ പിടികയിൽ അമ്മിണി രാജന്റെ (82) സംസ്കാര ചടങ്ങ് ഓർത്തഡോക്സ് വിഭാഗം തടഞ്ഞെന്നാണ് പരാതി. സംസ്കാരം നടത്താൻ അനുവദിക്കാത്തതിനെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ രാത്രി വൈകിയും അമ്മിണി രാജന്റെ മൃതദേഹവുമായി പ്രതിഷേധിച്ചു.

വർഷങ്ങളായി യാക്കോബായ , ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളിയാണ് ഇത് . കോടതി ഉത്തരവ് പ്രകാരം ആദ്യം യാക്കോബായ സഭയ്ക്ക് ഭരണം ലഭിച്ചു. എന്നാൽ, സുപ്രിംകോടതിയിൽ നിന്നും അനുകൂലവിധി വന്നതോടെ ഭരണം ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ചു. ഇരുവിഭാഗത്തിലുംപെട്ട വിശ്വാസികളുടെ സംസ്കാരത്തിന് കോടതി അനുമതി നൽകുകയും ചെയ്തു. എന്നാൽ യാക്കോബായ വിഭാഗത്തിൽപ്പെട്ട വൈദികൻമാർ മരണാനന്തര ചടങ്ങിന് പള്ളിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് കോടതി വിധിയിലുള്ളതായി ഓർത്ത് ഡോക്സ് വിഭാഗം പറയുന്നു . ഇങ്ങനെ ഒരു പാരാമർശവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ എതിർവാദം. ഇതാണ് തർക്കത്തിന് കാരണം. മരിച്ച അമ്മിണിയുടെ കൊച്ചുമകൻ വൈദികനാണ്. ഇദ്ദേഹം പള്ളിയിൽ പ്രവേശിക്്കുന്നതിനെച്ചൊല്ലിയാണ് തർക്കം തുടരുന്നത്. മൃതദേഹം ഇന്നലെ രാത്രി പന്തൽ കെട്ടി പള്ളിയ്ക്ക് മുന്നിൽ വച്ചിരിക്കുകയാണ്. ആർ.ഡി.ഒ, ചെങ്ങന്നൂർ ഡിവൈ. എസ്. പി എന്നിവർ സ്ഥലത്തെത്തി ചർച്ച ചെയ്തങ്കിലും തീരുമാനമായില്ല.ഇന്ന് ജില്ലാ കളക്ടറെത്തി ചർച്ച നടത്തും.