സോനയുടെ ആത്മഹത്യ: മത പരിവർത്തനത്തിന് കേസെടുക്കാതെ പൊലീസ്

Wednesday 13 August 2025 12:33 AM IST

കോതമംഗലം: ടി.ടി.സി വിദ്യാർത്ഥിനി കോതമംഗലം കറുകടം കടിഞ്ഞുവേലി വീട്ടിൽ ​ സോന (23) ആത്മഹത്യ ചെയ്ത കേസിൽ കാമുകൻ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിനോ (24), മാതാപിതാക്കൾക്കോ എതിരെ നിർബന്ധിത മതപരിവർത്തനത്തിന് കേസെടുക്കാൻ വിമുഖത കാണിച്ച് പൊലീസ്. അറസ്റ്റിലായ റമീസിനൊപ്പം സോനയെ വീട്ടിൽ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത മാതാപിതാക്കളെയും ബന്ധുക്കളെയും പ്രതി ചേർക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കേസിന്റെ ഗൗരവം കുറയ്‌ക്കാൻ പൊലീസ് ആസൂത്രിതമായി ശ്രമിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

റമീസും കുടുംബാംഗങ്ങളും സോനയെ മതം മാറ്റാൻ ശ്രമിച്ചെന്ന് കൂട്ടുകാരി ജോൺസി

മൊഴി നൽകിയെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. കോതമംഗലം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണം തുടങ്ങിയിട്ടില്ല.റമീസി​ന്റെ വീട്ടി​ൽ തടങ്കലി​ലാക്കി​യപ്പോൾ ജോൺസിയെ ഫോണിൽ വിളിച്ച് സോന വിവരങ്ങൾ പറഞ്ഞിരുന്നു. ഈ ഫോൺ സംഭാഷണം വീണ്ടെടുക്കാൻ കഴിഞ്ഞാൽ മത പരിവർത്തന ശ്രമം തെളിയുമെന്ന് സഹോദരൻ ബേസിൽ എൽദോസ് പറഞ്ഞു. സോനയെ പാനായിക്കുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും മുമ്പ് ജോൺസിയുടെ ഫോണിൽ നിന്ന് റമീസ് തന്റെ മാതാപിതാക്കളെ വിളിച്ചിരുന്നു. സോനയെ മതംമാറ്റത്തിനായി പൊന്നാനിയിലേക്ക് കൊണ്ടു പോകാനായിരുന്നത്രെ ഇത്. ഈ ഫോണിൽ നിന്ന് കോൾ വിവരങ്ങൾ റമീസ് നീക്കം ചെയ്തതു സംശയകരമാണെന്ന് ബേസി​ൽ പറഞ്ഞു.നിലവിൽ, ആത്മഹത്യാ പ്രേരണയ്‌ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും മർദ്ദി​ച്ചതി​നുമാണ് റമീസിനെതിരെ കേസ്.

എൻ.ഐ.എ

അന്വേഷിക്കണം

മകളുടെ മരണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോനയുടെ അമ്മ എ.കെ. ബിന്ദു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തു നൽകി.

വിദേശ മതതീവ്രവാദ, ഭീകരസംഘടനകളുടെ പങ്കാളിത്തം സംശയിക്കുന്നുണ്ടെന്നും

കത്തിൽ പറയുന്നു.