യാത്രക്കിടെ നഷ്ടപ്പെട്ട താലിമാല ഒമ്പതാംനാൾ വീട്ടുവരാന്തയിൽ കൂടെ വീട്ടമ്മയോട് മാപ്പപേക്ഷിച്ചുള്ള കത്തും

Wednesday 13 August 2025 9:06 PM IST

കാസർകോട്: പൊയിനാച്ചിയിലെ പറമ്പയിലെ ലക്ഷ്മി നിവാസിൽ ഗീതയുടെ നാലരപവൻ തൂക്കമുള്ള താലിമാല ബസ് യാത്രക്കിടെ കഴിഞ്ഞ നാലാംതീയതിയാണ് നഷ്ടപ്പെട്ടത്. 27 വർഷം മുമ്പ് റവന്യു ഉദ്യോഗസ്ഥനായ ഭർത്താവ് ദാമോദരൻ അണിയിച്ച മാല നഷ്ടപ്പെട്ടതിന് ശേഷം നേരെ ഉറങ്ങിയിട്ടില്ല. സംഭവം നടന്ന് കൃത്യം ഒൻപതാം ദിവസം വീടിന്റെ സിറ്റൗട്ടിൽ ഒരു കത്തിനൊപ്പം വച്ച നിലയിൽ മാല കണ്ടെത്തി. കത്ത് വായിച്ചുനോക്കിയപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. ഇത്രയും ദിവസം താലിമാല കൈയിൽ വച്ചതിന് മാപ്പ് അപേക്ഷയായിരുന്നു അജ്ഞാതനായ മോഷ്ടാവിന്റെ കത്തിൽ.

രാവിലെ പത്തരയോടെ വീട്ടുകാർ ഉള്ളിലായിരിക്കുമ്പോഴാണ് താലിമാലയും കത്തും വീടിന്റെ വരാന്തയിൽ കൊണ്ടുവച്ച് അജ്ഞാതൻ പോയത്. 'ഈ മാല എന്റെ കൈയിൽ കിട്ടിയിട്ട് ഇന്നേക്ക് ഒമ്പത് ദിവസമായി.ആദ്യം സന്തോഷിച്ചു,കൈയിൽ എടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീലിംഗ്സ്, ഒരു വിറയൽ എന്ത് ചെയ്യണമെന്ന് കുറെ ചിന്തിച്ചു. കെട്ടുതാലിയാണ്. ആരാന്റെ മുതലാണ് വേണ്ട, അങ്ങനെ അഡ്രസ് കണ്ടുപിടിച്ചു.എന്നെ പരിചയപ്പെടുത്തുന്നതിൽ താല്പര്യമില്ല, ഇത്രയും ദിവസം താലിമാല കൈയിൽ വെച്ചതിന് മാപ്പ്, വേദനിപ്പിച്ചതിനും മാപ്പ്,..' എന്നായിരുന്നു കത്തിൽ.

ഈ സംഭവത്തിന് തൊട്ടുമുമ്പ് വീടിന്റെ മുൻപിൽ ബൈക്ക് വന്ന് നിൽക്കുന്നത് പോലെ തോന്നിയിരുന്നതായി വീട്ടമ്മ പറഞ്ഞു. ബൈക്കിൽ എത്തി മിന്നൽ വേഗത്തിൽ മാല വരാന്തയിൽ വച്ച് പോയതായിരിക്കുമെന്ന് ഗീത പറയുന്നു. മാല നഷ്ടപ്പെട്ടതിനെ തുടർന്ന് ഭർത്താവുമൊത്ത് മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തി ഗീത പരാതി നൽകിയിരുന്നു. തിരിച്ചു കിട്ടിയ മാലയും കുറിപ്പും പൊലീസ് പരിശോധനയ്ക്ക് ശേഷം തിരികെ നൽകിയെന്നും ഗീത പറഞ്ഞു.

മാല തിരികെ കിട്ടിയപ്പോൾ ഏങ്ങലടിച്ച് കരയുകയായിരുന്നു ഗീത. പിന്നീട് സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഓസ്‌ട്രേലിയയിലുള്ള മകൾ ശ്രീലക്ഷ്മിയും പൊവ്വൽ എൽ.ബി.എസ് എൻജിനീയറിംഗ് കോളേജ് വിദ്യാർഥി ശ്യാംദാസുമാണ് മക്കൾ.

പൊയിനാച്ചിയിൽ നിന്ന് പറമ്പിലെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് മാല നഷ്ടപ്പെട്ടത്. മാല പോയത് അപ്പോൾ താൻ അറിഞ്ഞിരുന്നില്ല.ഒരുപാട് വിഷമിച്ചു. 27 വർഷമായി ആ മാല കഴുത്തിൽ നിന്ന് എപ്പോഴും ഊരാറില്ല. കുളിക്കുമ്പോഴും കിടക്കുമ്പോഴും മാല കഴുത്തിൽ ഉണ്ടാകും.രണ്ടു മൂന്ന് ദിവസം ഉറങ്ങിയിട്ടേയില്ല.ഉറങ്ങാൻ ഗുളിക കഴിക്കേണ്ടിവന്നു. മാല കൊണ്ടുവെച്ച ആളിനെ കണ്ടിരുന്നെങ്കിൽ എന്തെങ്കിലും സഹായം ചെയ്യാമായിരുന്നു. ആളിനെ കാണാൻ ആഗ്രഹമുണ്ട്- പറമ്പിൽ ഗീത