കാറിടിപ്പിച്ചശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയി; ഹണിട്രാപ് കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ
കഴക്കൂട്ടം: യുവതിയും യുവാവും സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, ഹണിട്രാപ്പ് കേസിലെ പ്രതിയടക്കം മൂന്നുപേരെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി കാർത്തിക് (24),കരുനാഗപ്പള്ളി സ്വദേശികളായ സബീർ (28),റമീസ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.വെഞ്ഞാറമൂട് സ്വദേശി റാഷിദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ പൊലീസ് സാഹസികമായി മോചിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കഠിനംകുളത്തായിരുന്നു സംഭവം.റാഷിദും സുഹൃത്തായ യുവതിയും സഞ്ചരിച്ച കാറിൽ മൂന്നംഗസംഘം കഠിനംകുളം മര്യനാടു വച്ച് കാറിടിപ്പിച്ചു. തുടർന്ന് റാഷിദിനെ സംഘം മറ്റൊരു കാറിൽ തട്ടിക്കൊണ്ടുപോയി. സാമ്പത്തിക തർക്കമാണ് പിന്നിലെന്നാണ് നിഗമനം.
ഒപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ യുവതിയാണ് കഠിനംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇതേ തുടർന്നായിരുന്നു അന്വേഷണം. കാറും മൊബൈൽ നമ്പറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.അതിനിടെ, വാഹനങ്ങൾ മാറ്റി സഞ്ചരിച്ച സംഘം യുവാവിനെ അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി മർദ്ദിച്ചു.
ഇവർ തിരികെ വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്നതായി ഇന്നലെ വിവരം ലഭിച്ച പൊലീസ്,കിളിമാനൂരിൽ വച്ച് പിന്തുടർന്നു. തുടർന്ന് കാർ തടഞ്ഞാണ് റാഷിദിനെ മോചിപ്പിച്ചത്. അതിനിടെ, മുഖ്യപ്രതിയും നേരത്തെ ഹണിട്രാപ്പ് കേസിലടക്കം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാർത്തിക് കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാളെ കഴക്കൂട്ടത്തു നിന്നാണ് പിന്നീട് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ യുവാവിനെയും കാറിലുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മേയിൽ കഴക്കൂട്ടത്ത് ഹണിട്രാപ്പിലൂടെ യുവാവിനെ വിളിച്ചുവരുത്തി ആഡംബര കാറും സ്വർണവും തട്ടിയെടുത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് കാർത്തിക്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച മൂന്ന് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി കഠിനംകുളം പൊലീസ് പറഞ്ഞു.