ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനെതിരായ മനുഷ്യത്വത്തിന്റെ പോരാട്ടം, ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി
ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ മനുഷ്യത്വത്തിന്റെ പോരാട്ടമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുർമു. രാജ്യത്ത് ഭിന്നതയുണ്ടാക്കാൻ ആഗ്രഹിച്ചവർക്കുള്ള നമ്മുടെ കൃത്യമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. വിവിധ രാഷ്ട്രീയ പാർട്ടികളുൾപ്പെട്ട പാർലമെന്ററി പ്രതിനിധി സംഘം ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശപര്യടനം നടത്തിയത് രാജ്യത്തിന്റെ ഐക്യത്തിന്റെ തെളിവാണ്. ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചു. അത് ആക്രമണത്തിന്റേതല്ല, സ്വന്തം പൗരൻമാരെ പ്രതിരോധിക്കാനുള്ള നടപടിയായിരുന്നുവെന്നും ദ്രൗപദി മുർമു പറഞ്ഞു.
രാജ്യ വിഭജനത്തിന്റെ നാളുകൾ ഒരിക്കലും മറക്കരുതെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു. നമ്മൾ വിഭജന ഭീതി ദിനം ആചരിച്ചു. വിഭജനം സൃഷ്ടിച്ച വേദന നമ്മൾ മറക്കരുത്. വിഭജന ഭീതി ദിനം ആചരിക്കുമ്പോൾ ആ സമയത്തുണ്ടായ അക്രമങ്ങളും ലക്ഷക്കണക്കിനാളുകൾക്ക് പലായനം ചെയ്യേണ്ടിവന്നതും ഓർമ്മിക്കണം. ചരിത്രപരമായ മണ്ടത്തരത്തിന്റെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. . 79 വർഷം കൊണ്ട് രാജ്യം ഒരുപാട് മുന്നേറി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. പിന്നാക്ക സംസ്ഥാനങ്ങൾ ഇന്ന് വികസനത്തിന്റെ പാതയിലാണ്. 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമാകുമെന്നും രാഷ്ട്രപതി പറഞ്ഞു.