ഒന്നുമറിയാതെ മക്കൾ ഉറങ്ങുകയായിരുന്നു; അമ്മയുടെ ചേതനയറ്റ ശരീരത്തിനരികെ

Friday 15 August 2025 3:49 AM IST

നേമം: തങ്ങളെ ഒരുക്കിവിടാതെ മൂടിപ്പുതച്ചുറങ്ങുന്ന അമ്മയെ കണ്ടാണ്,കല്ലിയൂരിൽ ഭർത്താവ് കൊലപ്പെടുത്തിയ ബിൻസിയുടെ രണ്ട് മക്കളും ഇന്നലെ സ്കൂളിൽ പോയത്. 'അമ്മ എന്താ എണീക്കാത്തത്..." എന്ന മക്കളുടെ ചോദ്യത്തിന്...'അവൾക്ക് സുഖമില്ലെന്നാണ്" സുനിൽ പറഞ്ഞത്.

ബുധനാഴ്ച രാത്രി 9ഓടെയാണ് സുനിൽ ഭാര്യയും ഹരിതകർമ്മ സേനാംഗവുമായ ബിൻസിയെ കൊലപ്പെടുത്തുന്നത്. ആസമയത്ത് മഴ പെയ്തതിനാൽ,​ സമീപവാസികളും ഉറക്കത്തിലായിരുന്ന ബിൻസിയുടെ മക്കളും സംഭവമറിഞ്ഞില്ല. രണ്ട് മുറികളുള്ള ഒരു കൊച്ചുവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. സുനിലും ബിൻസിയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.

ബിൻസിയെ കൊലപ്പെടുത്തിയശേഷം തറയിൽതന്നെ പുതപ്പിച്ചുകിടത്തിയ സുനിൽ മക്കൾക്കരികിൽ വന്ന് കിടന്നുറങ്ങുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴോടെ ഉറക്കമെണീറ്റ സുനിൽ,​ജംഗ്ഷനിലുള്ള ഹോട്ടലിൽ പോയി ആഹാരം വാങ്ങി. ഇതു കഴിപ്പിച്ചശേഷം കുട്ടികളെ ഇയാൾ സ്കൂളിൽ കൊണ്ടാക്കുകയും ചെയ്തിരുന്നു.

അടുത്ത വീട്ടിലെ കുട്ടി പഞ്ചസാര കടം വാങ്ങിക്കാനെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

മുറിയിൽ രക്തംകണ്ട് സംശയം തോന്നിയ 12കാരൻ പുതപ്പുമാറ്റി നോക്കിയപ്പോഴാണ്,​ കഴുത്തിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിൽ കിടക്കുന്ന ബിൻസിയെ കണ്ടത്. ഉടൻ കുട്ടി ഓടിയിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. എല്ലാവരോടും നന്നായി സംസാരിക്കുന്ന ബിൻസിയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

നഷ്ടമായത് തങ്ങളുടെ

കൂടെപ്പിറപ്പിനെയെന്ന്

തങ്ങളുടെ കൂടെപ്പിറപ്പിനെയാണ് നഷ്ടമായതെന്ന് ഹരിതകർമ്മ സേനാംഗങ്ങളും നാട്ടുകാരും പറയുന്നു. കഴിഞ്ഞ 5 വർഷമായി ഹരിതകർമ്മ സേനയിൽ ജോലി ചെയ്യുന്ന ബിൻസി ബുധനാഴ്ച രാത്രിയിലും അടുത്തമാസം നടത്താനിരിക്കുന്ന ഓണാഘോഷത്തെക്കുറിച്ചാണ് ചർച്ച ചെയ്തത്. പുന്നമൂട് ഗവൺമെന്റ് സ്‌കൂളിൽ, ഓണാഘോഷത്തിന്റെ ഭാഗമായി ഈ വരുന്ന ശനിയാഴ്ച സ്‌പോർട്സ് നടത്താനും, 28ന് ഓണസദ്യ നടത്താനും ഗൂഗിൾ മീ​റ്റിലെ ചർച്ചയിൽ തീരുമാനിച്ചിരുന്നു. അതിന്റെ ചുമതലക്കാരിയായി ബിൻസിയെ തിരഞ്ഞെടുത്തിരുന്നതായും സരിത,വനജ,നിഷ എന്നിവരടക്കമുള്ള ഹരിതകർമ്മ സേനാംഗങ്ങൾ പറഞ്ഞു. എന്തുകാര്യം ഏല്പിച്ചാലും അത് ആത്മാർത്ഥമായി ചെയ്തുതീർക്കുന്ന ശീലമായിരുന്നു ബിൻസിയുടേത്. അതുകൊണ്ട് എല്ലാവർക്കും ഏറെയിഷ്ടമായിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു.