സിന്ധു നദീജല കരാർ മരവിപ്പിച്ചത് പിൻവലിക്കില്ല
Saturday 16 August 2025 12:48 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ലെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ആവർത്തിച്ചു. നമുക്ക് അവകാശപ്പെട്ട ജലമാണ്. രാജ്യത്തിനും ഇവിടുത്തെ കർഷകർക്കും വേണ്ടി മാത്രമാണത്. ഉടമ്പടി എത്രത്തോളം അന്യായവും ഏകപക്ഷീയവുമാണെന്ന് ജനങ്ങൾ മനസിലാക്കി. ഈ രാജ്യത്തുനിന്ന് ഉത്ഭവിക്കുന്ന നദികളിലെ വെള്ളം ശത്രുക്കളുടെ വയലുകളിലെ ജലസേചനത്തിന് ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നഷ്‌ടം രാജ്യത്തെ കർഷകർക്ക് വരുത്തിയ കരാറായിരുന്നു. കർഷകരുടെയും രാഷ്ട്രത്തിന്റെയും താത്പര്യം മുൻനിറുത്തി കരാർ അംഗീകരിക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു.