വെള്ളറടയിൽ സർക്കാർ ട്രഷറി വാഗ്ദാനത്തിലൊതുങ്ങുന്നു

Monday 18 August 2025 1:39 AM IST

വെള്ളറട: വെള്ളറടയിൽ ട്രഷറി സ്ഥാപിക്കണമെന്ന വർഷങ്ങളായ ആവശ്യം പരിഗണിക്കപ്പെടാതെ നിലകൊള്ളുന്നു. യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന കെ.എം.മാണി വെള്ളറടയിൽ ട്രഷറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് ഭരണം മാറി എൽ.ഡി.എഫ് അധികാരത്തിലെത്തി വെള്ളറടയിലെ ട്രഷറി സ്ഥാപിക്കുന്നതിനാവശ്യമായ നടപടിസ്വീകരിക്കുമെന്ന് പറഞ്ഞുവെങ്കിലും നടപ്പായിട്ടില്ല.

ട്രഷറി സ്ഥാപിക്കാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങളാണ് വെള്ളറടയിലുള്ളത്. മലയോരപഞ്ചായത്തുകളുടെ ആസ്ഥാനമായ വെള്ളറടയിൽ ട്രഷറി സ്ഥാപിച്ചാൽ നിരവധി പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുമായിരുന്നു. നിരവധി സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കുന്ന ഇവിടെ ട്രഷറി ആവശ്യങ്ങൾക്ക് പാറശാലയിലോ കാട്ടാക്കടയിലോ കിലോമീറ്ററുകൾ സഞ്ചരിച്ച് പോകേണ്ട അസ്ഥയിലാണ് പെൻഷൻവാങ്ങുന്ന റിട്ട. സർക്കാർ ഉദ്യോഗസ്ഥർ.

സ്ഥലമുണ്ടെങ്കിലും

ട്രഷറി സ്ഥാപിക്കുന്നതിന് വെള്ളറട പൊലീസ് സ്റ്റേഷനു സമീപവും ആനപ്പാറ പൊലീസ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്നിടത്തും ആവശ്യത്തിലേറെ സ്ഥലമുണ്ട്. പൊലീസ് സ്റ്റേഷനകത്ത് സി.ഐയുടെ ഓഫീസിനുവേണ്ടി നിർമ്മിച്ച കെട്ടിടം ഇപ്പോൾ അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ ട്രഷറി തുടങ്ങാൻ ആവശ്യമായ സ്ഥലവും കെട്ടിടവുമുണ്ട്.

പ്രയോജനങ്ങളേറെ

വെള്ളറടയിൽ ട്രഷറി സ്ഥാപിച്ചാൽ സമീപ പഞ്ചായത്തുകളായ അമ്പൂരി, ആര്യങ്കോട്, കുന്നത്തുകാൽ, പഞ്ചായത്തിലെ ജനങ്ങൾക്ക് കിലോമീറ്ററുകൾ സഞ്ചരിക്കാതെ ട്രഷറി ആവശ്യങ്ങൾ വേഗത്തിലാക്കാൻ കഴിയും. നിരവധി തവണ ട്രഷറി യാഥാർത്ഥ്യമാക്കാൻ പഞ്ചായത്തും വെള്ളറട വികസന സമിതിയും നിവേദനങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് അധികൃതരെ സമീപിച്ചിട്ടും നടപടിയായില്ല.