കോളേജില്‍ പോയ അദ്ധ്യാപികയെ കാണാനില്ല; ഒളിച്ചോടിയെന്ന് സംശയിക്കുന്നതായി പൊലീസ്

Monday 18 August 2025 11:09 PM IST

ചണ്ഡീഗഡ്: പ്ലേ സ്‌കൂള്‍ അദ്ധ്യാപികയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഓഗസ്റ്റ് മാസം 13ന് ആണ് 19കാരിയായ പ്ലേ സ്‌കൂള്‍ അദ്ധ്യാപിക മനീഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ സിംഗാനിയിലാണ് കൊലപാതകം അരങ്ങേറിയത്. കഴുത്തറുത്ത നിലയിലാണ് മനീഷയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 11ന് മനീഷ താന്‍ ജോലി ചെയ്യുന്ന സ്‌കൂളിന് സമീപത്തുള്ള ഒരു നഴ്‌സിംഗ് കോളേജില്‍ കോഴ്‌സിനെ കുറിച്ച് അന്വേഷിക്കാന്‍ പോയിരുന്നു.

എന്നാല്‍ ഈ സംഭവത്തിന് ശേഷം മനീഷയെ പിന്നീട് ആരും ജീവനോടെ കണ്ടിട്ടില്ല. യുവതി വീട്ടില്‍ മടങ്ങിയെത്താതെ വന്നപ്പോള്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ യുവതിക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്നും ഒളിച്ചോടിയതാകാമെന്നും പറഞ്ഞ പൊലീസ് രണ്ട് ദിവസം കഴിയുമ്പോള്‍ തിരിച്ച് വീട്ടിലേക്ക് തന്നെ വരുമെന്ന് പറഞ്ഞതായും മനീഷയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. തങ്ങളുടെ പരാതി പൊലീസ് അവഗണിച്ചുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും അത് ഗൗരവത്തോടെ കാണാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. സിംഗാനിയില്‍ ചേര്‍ന്ന നാട്ടുകാരുമായുള്ള യോഗത്തില്‍ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ജെപി ദലാല്‍ കുറ്റക്കാരെ പിടികൂടുമെന്നും നീതി നടപ്പിലാകുമെന്നും ഉറപ്പ് നല്‍കിയെങ്കിലും പ്രതിഷേധത്തിന് കുറവ് വന്നിട്ടില്ല. മനീഷയുടെ കൊലപാതകത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍സി) ഹരിയാന ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.