ശോഭയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി 5 പേർക്ക് ദാരുണാന്ത്യം

Tuesday 19 August 2025 1:50 AM IST

ഹൈദരാബാദ്: ഹൈദരാബാദിൽ ശോഭാ യാത്രക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി അഞ്ച് പേർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. കൃഷ്ണാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച രഥയാത്രക്കിടെ ഇന്നലെ രാത്രിയോടെയാണ് രാമന്തപുരിയിലുള്ള ഗോകുൽനഗറിൽ വച്ച് അപകടമുണ്ടായത്. ഒമ്പത് പേർ ചേർന്നാണ് രഥം നിയന്ത്രിച്ചിരുന്നത്. ഇതിനിടെ രഥം കൊണ്ടുപോവുകയായിരുന്ന വാഹനം വൈദ്യുതിലൈനിൽ തട്ടി. തുടർന്ന് വൈദ്യുതാഘാതത്തിന്റെ ശക്തിയിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചുപോയി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകൾ ഓടിരക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രാഥമിക ചികിത്സയ്ക്കുശേഷം വൈദ്യുതാഘാതമേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൃഷ്‌ണ (21), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34) എന്നിവരാണ് മരിച്ചത്. എല്ലാവരും പഴയ രാമന്തപൂർ പ്രദേശവാസികളാണ്.

അതേസമയം, പരിക്കേറ്റവരിൽ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുടെ ഗൺമാൻ ശ്രീനിവാസും ഉൾപ്പെട്ടിടുണ്ടെന്നാണ് വിവരം. മൃതദേഹങ്ങൾ സെക്കന്ദരാബാദിലെ ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ഉപ്പൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.