വിദ്യാർത്ഥിയുടെ കർണപുടം അടിച്ചുതകർത്ത സംഭവം, പ്രധാന അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്
കാസർകോട്: മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പ്രധാന അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപകനായ എം അശോകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. ബാലാവകാശ കമ്മിഷൻ അംഗം മോഹൻ കുമാർ കുട്ടിയുടെ വീട് സന്ദർശിച്ച് മൊഴി ശേഖരിക്കും.
കാസർകോട് കുണ്ടംകുഴി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഹെഡ് മാസ്റ്ററാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥിയും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയത് ശ്രദ്ധയിൽപ്പെട്ട പ്രധാനാദ്ധ്യാപകൻ അസംബ്ലി കഴിഞ്ഞയുടനെ കുട്ടിയെ മാറ്റിനിർത്തി ചെകിട്ടത്ത് അടിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രധാന അദ്ധ്യാപകനെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
എന്നാൽ അത്തരത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ഒതുങ്ങി നിൽക്കാത്തതു കൊണ്ടാണ് അടിക്കേണ്ടിവന്നതെന്നുമാണ് അദ്ധ്യാപകർ പറഞ്ഞത്. മർദ്ദനമേറ്റ കുട്ടി ചികിത്സയിൽ കഴിയുകയാണ്. സംഭവം ഒതുക്കി തീർക്കാൻ സ്കൂൾ അധികൃതർ ബന്ധപെട്ടതായി വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞിരുന്നു. കേസ് ഒഴിവാക്കാൻ ഒരു ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തുവെന്നും അമ്മ വെളിപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.