മൂന്നാർ ടൗണിൽ യാത്രാനിയന്ത്രണം
മൂന്നാർ: മൂന്നാർ ടൗണിൽ ആർ.ഒ ജംഗ്ഷൻ ഭാഗത്ത് കുഴി രൂപം കൊണ്ട പാലത്തിലൂടെയുള്ള യാത്രക്ക് നിയന്ത്രണം. ആർ.ഒ ജംഗ്ഷൻ ഭാഗത്ത് നിന്നും മാട്ടുപ്പെട്ടി, ദേവികുളം ഭാഗങ്ങളിലേക്ക് പോകുന്നിടത്താണ് പഴയ പാലം സ്ഥിതി ചെയ്യുന്നത്. ഈ പാലത്തിലാണ് വലിയ കുഴി രൂപം കൊണ്ടത്. മഴ പെയ്യ്തതോടെ കുഴി വലുതായി വെള്ളക്കെട്ടും രൂപപ്പെട്ടു. ഭാരവാഹനങ്ങളും ബസുകളുമൊക്കെ ഈ കുഴിയിൽ ചാടുമ്പോൾ പാലം നിരന്തരം കുലുങ്ങുന്നത് ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് പഴയ പാലത്തിലൂടെയുള്ള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന് സമീപത്തുള്ള പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഗതാഗതം ക്രമീകരിച്ചാണ് കുഴി രൂപം കൊണ്ട പാലം താൽക്കാലികമായി അടച്ചത്. അതേ സമയം പാലത്തിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം ഓണക്കാലമാകുമ്പോഴേക്കും ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നും വാദമുയരുന്നു.കുഴി രൂപം കൊണ്ടപ്പോൾ തന്നെ അടയ്ക്കാൻ നടപടി സ്വീകരിക്കാത്തതാണ് കാര്യങ്ങൾ ഇത്രത്തോളം സങ്കീർ ണ്ണമാക്കിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടിഷുകാരാണ് മുതിരപ്പുഴക്ക് കുറുകെ മൂന്നാറിനെയും മാട്ടുപ്പെട്ടി, ദേവികുളം മേഖലകളെയും ബന്ധിപ്പിക്കുന്ന ഈ ഇരുമ്പുപാലം നിർമിച്ചത്. കരിങ്കൽ തൂണുകളിൽ ഇരുമ്പുപാളികൾ നിരത്തിയാണ് പാലം നിർമിച്ചത്. സൈന്യം നിർമ്മിക്കുന്ന ബെയ്ലി പാലത്തിനു സമാനമായുള്ള സാങ്കേതിക വിദ്യയിലായിരുന്നു നിർമിതി. ഓണാവധി എത്തും മുമ്പെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.