കഞ്ചാവ് വില്പന: കൊലക്കേസ് പ്രതിയടക്കം രണ്ടുപേർ പിടിയിൽ
തൃശൂർ: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ രാത്രികാല പരിശോധനയിൽ കഞ്ചാവ് വിൽപന നടത്തിയ കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ തൃശൂർ എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗവും എക്‌സൈസ് നാർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് പിടികൂടി. കണിമംഗലം ദേശത്ത് തേക്കെത്തല വീട്ടിൽ ബിജോയ് (45), മുൻ കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കൽ ദേശത്ത് നിഖിൽ(40) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 1.045 കിലോ കഞ്ചാവും ഇരുചക്രവാഹനവും പിടിച്ചെടുത്തു. തൃശൂർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ റോയ്, ഐ.ബി ഇൻസ്‌പെക്ടർ എ.ബി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർദ്ധ രാത്രിയിലാണ് കേസെടുത്തത്. പ്രതികളെ പിടികൂടിയ സംഘത്തിൽ ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.എം.ജബ്ബാർ, എം.ആർ.നെൽസൻ, കെ.എൻ.സുരേഷ്, എക്‌സൈസ് സ്‌ക്വാഡ് അംഗങ്ങളായ കെ.കെ.വത്സൻ, ടി.കെ.കണ്ണൻ, വി.എസ്.സുരേഷ് കുമാർ, അഫ്‌സൽ, നിവ്യ എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കണിമംഗലം, നെടുപുഴ ഭാഗത്താണ് പരിശോധന നടത്തിയത്. അടുത്തദിവസവും പരിശോധന തുടരും.