നിരപരാധിക്ക് പൊലീസ് മർദ്ദനം: യുവാവ് എസ്.പിക്ക് പരാതി നൽകി

Friday 22 August 2025 12:26 AM IST

മൂവാറ്റുപുഴ: ബാറ്ററി മോഷണം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ കുറ്റക്കാരനല്ലെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് നിരുപാധികം വിട്ടയച്ച് തടിയൂരി. പെരുമ്പല്ലൂർ വള്ളിക്കാട് മടത്തികുടിയിൽ അമൽ ആന്റണിയെയാണ് (35) വിട്ടയച്ചത്. തന്നെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലീസിലും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ് അതോറിട്ടിക്കും പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂവാറ്റുപുഴ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ 12നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പൂവില്‍പന കേന്ദ്രത്തിൽനിന്ന് ബാറ്ററി മോഷണംപോയി. കടഉടമ സി.സി ടിവി പരിശോധിച്ചപ്പോൾ കടയുടെ മുന്നിലൂടെ യുവാവ് ബാറ്ററിയുമായി പോകുന്നത് കണ്ടിരുന്നു. തുടർന്നുള്ള അന്വേഷണം ടൗണിലെ ആക്രിക്കടയിലെത്തി. പിന്നീട് അമലിനെതിരെ പൂക്കടഉടമ പൊലീസിൽ പരാതി നല്‍കി. പരാതി ലഭിച്ചതോടെ മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് യുവാവിനെ വീട്ടിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസ് സ്റ്റേഷൻവരെ ജീപ്പിൽവച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.

ഏത് കടയിൽനിന്ന് മോഷ്ടിച്ച ബാറ്ററിയാണ് വിറ്റതെന്ന് ചോദിച്ചായിരുന്നു മർദനം. കുറ്റം സമ്മതിക്കാതെ വന്നതോടെ ബാറ്ററിയുടെ ബില്ലുമായി എത്താൻ കടഉടമയോട് പൊലീസ് ആവശ്യപെട്ടു. ബില്ല് പരിശോധിച്ചതോടെ യുവാവ് വിറ്റ ബാറ്ററി കടയിൽനിന്ന് കാണാതായതല്ലെന്ന് വ്യക്തമായി. തന്റെ വീട്ടിലെ ഉപയോഗശൂന്യമായ ബാറ്ററി വിൽക്കാനാണ് ഈ കടയുടെ മുന്നിലൂടെ കടന്നുപോയതെന്ന് അമൽ പറയുന്നു. ഇയാൾ നിരപരാധിയാണന്ന് മനസിലാക്കിയതോടെ സ്റ്റേഷനിൽനിന്ന് പൊലീസ് വിട്ടയച്ചു. പരിക്കേറ്റ അമൽ സ്വകാര്യ ആയുർവേദ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.