'ജയിക്കാൻ ജമ്മു കാശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും, നാളെയും ചെയ്യും' വെളിപ്പെടുത്തി ബി ഗോപാലകൃഷ്ണൻ
തൃശൂർ: സുരേഷ് ഗോപിയുടെ വിജയത്തിൽ കള്ളവോട്ട് വ്യാപകമായിരുന്നെന്ന എൽഡിഎഫ്-യുഡിഎഫ് ആരോപണങ്ങളോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ പ്രതികരണം വിവാദത്തിൽ. ജയിക്കാൻ ഉദ്ദേശിക്കുന്നയിടത്ത് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്നാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത്.
'ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കാശ്മീരിൽ നിന്നും ആളെകൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.' ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ഇതൊന്നും കള്ളവോട്ടല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ചെയ്യാൻ ഉദ്ദേശമില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഇത്തരം തീരുമാനം എടുത്തതെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. നിയമസഭയിലേക്ക് ആ സമയം ആലോചിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'മരിച്ച ആളുടെ പേരിൽ വോട്ട് ചെയ്യുക, ഒരാൾ രണ്ട് വോട്ടുചെയ്യുക എന്നതാണ് കള്ളവോട്ട് എന്നുപറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടർപട്ടികയിൽ ചേർക്കാം. ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. അതിൽ സംശയമില്ല.' ബി. ഗോപാലകൃഷ്ണൻ പറയുന്നു. തൃശൂരിൽ 74,682 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 2019ൽ 4.16 ലക്ഷം വോട്ട് നേടിയ കോൺഗ്രസിന് 2024ൽ അത് 3.27 ലക്ഷമായി കുറഞ്ഞെന്നും ബാക്കി 90,000 വോട്ട് എവിടെപ്പോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.
ബിജെപിയെ തോൽപ്പിക്കാൻ പലയിടത്തും യുഡിഎഫും എൽഡിഎഫും ഒന്നിക്കാറുണ്ടെന്നും അതിൽ ധാർമ്മിക പ്രശ്നങ്ങളില്ലെങ്കിൽ തങ്ങൾക്ക് ധാർമ്മികതയുടെ പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു.