കൂണുപോലെ പെരുകി ബജ്ജിക്കടകൾ.... ആരോഗ്യത്തിന് തട്ടുകിട്ടരുതേ
കോട്ടയം : ശുദ്ധമായ എണ്ണ കിട്ടാക്കനിയാകുമ്പോൾ വഴിയാരങ്ങളിലെ എണ്ണക്കടകൾ ഉയർത്തുന്ന രോഗസാദ്ധ്യത വീണ്ടും ചർച്ചയാകുന്നു. എണ്ണയുടെ പുനരുപയോഗവും വിലക്കുറവിന്റെ പേരിൽ നിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നതുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതേസമയം ജില്ലയിൽ 40 വയസിന് താഴെയുള്ള 70 ശതമാനം പേർക്കും കൊളസ്ട്രോൾ അടക്കമുള്ള ജീവിത ശൈലീരോഗം ബാധിച്ചതിൽ ബജ്ജിക്കടകൾക്കുള്ള പങ്ക് പ്രധാനമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ജില്ലയുടെ പാതയോരങ്ങളിൽ എല്ലാം ബജ്ജിക്കടകളാണ്. ഉച്ചയ്ക്ക് തുടങ്ങുന്ന തിരക്ക് വൈകിട്ട് വരെ നീളും. കൂടുതലും വിദ്യാർത്ഥികളും, യുവാക്കളും. ചിലർ പാതയോരം കൈയേറുമ്പോൾ മറ്റ് ചിലർ വാടക കെട്ടിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അന്യസംസ്ഥാനക്കാരും കച്ചവടക്കാരിലുണ്ട്. ക്രിമിനൽ കേസിൽപ്പെട്ടവരടക്കം പാചകക്കാരുടെ റോളിലാണ്. മുളക്, മുട്ട, കായ ബജ്ജി, ഉഴുന്നുവട, പഴംപൊരി തുടങ്ങിയവയ്ക്കാണ് ആവശ്യക്കാരേറെ. ഇവിടെ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയർന്നിട്ടുണ്ട്.
വൃത്തി ഏഴയലത്തില്ല, പരിശോധനയുമില്ല
വൃത്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത കടകൾ നിരവധിയാണ്. എത്രമൂടിയിട്ടാലും എണ്ണയിലും കടിയിലുമടക്കം പൊടിവീഴും. ഇത് കൂടാതെയാണ് മോശം എണ്ണയിൽ നിന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ. എണ്ണവില കൂടിയിട്ടും പലഹാരങ്ങൾക്ക് ഇപ്പോഴും പഴയ വിലയാണ്. ഇതെങ്ങനെ സാധിക്കുന്നുവെന്നതാണ് ചോദ്യം. മായംചേർന്ന വെളിച്ചെണ്ണ വ്യാപകമായി തട്ടുകടക്കാരും ബജ്ജിക്കടക്കാരും വാങ്ങുന്നുവെന്ന് കഴിഞ്ഞദിവസം ഇടനിലക്കാരുടെ വെളിപ്പെടുത്തൽ ചർച്ചയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളുമില്ല. സഞ്ചരിക്കുന്ന ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടിൽ പലതവണ എണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയെടുത്തില്ല.
പത്തിൽ നാലുപേർക്കും കൊളസ്ട്രോൾ
മിനിമം ഒരാളുടെ ചായകുടിച്ചെലവ് 30 രൂപയിലെത്തി. ചായയും രണ്ട് കടിയും കഴിക്കാത്ത ദിവസങ്ങൾ കുറവ്. പരിശോധിക്കുമ്പോൾ പത്തുപേരിൽ നാലുപേർക്കും കൊളസ്ട്രോൾ ഉണ്ടെന്നാണ് ലാബുകളിൽ നിന്നുള്ള വിവരം. പതിവായി എണ്ണപ്പലഹാരം കഴിക്കുന്നവരാണ് ഇവരെല്ലാം.
''വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കടകളിൽ പരിശോധന നടത്തുന്നില്ല. പിഴയീടാക്കാനോ കടപൂട്ടിക്കാനോ അധികൃതർക്ക് താത്പര്യമില്ല. കോളേജ് വിദ്യാർത്ഥികളടക്കം കൂടുതലായി ഇത്തരം കടകളിൽ നിത്യസന്ദർശകരാണ്.
-പൊതുപ്രവർത്തകർ