തുടർതീരുമാനം ജില്ലാ കളക്ടറുടേത്...... ഇല്ലിക്കൽക്കല്ലിന് വിള്ളൽ, നിയന്ത്രണം വരുമോ ?
കോട്ടയം : സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ഇല്ലിക്കൽക്കല്ലിന്റെ ചിലഭാഗങ്ങളിലെ വിള്ളലുകൾ അപകടരമാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉടനുണ്ടാകും. ദുരന്ത നിവാരണ അതോറിട്ടിയും മൈനിംഗ് ആൻഡ് ജിയോളി ഉദ്യോഗസ്ഥരും പരിശോധന നടത്തിയെങ്കിലും ഗൗരവമായ സമീപനമല്ല സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടേതാണ് അന്തിമ തീരുമാനം.
ഇല്ലിക്കൽക്കല്ലിലെ കുടക്കല്ലുകളിലെ വിള്ളലുകളെപ്പറ്റി നിരന്തരം പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസ് വിഭാഗം എ.ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകിയത്. ഒറ്റനോട്ടത്തിൽ കൊടൈക്കനാലിലെ 'പില്ലർ റോക്കി'നെ ഓർമ്മിപ്പിക്കുന്ന ഇല്ലിക്കൽകല്ല് ചുരുങ്ങിയ കാലംകൊണ്ടാണ് ആരാധക ലക്ഷങ്ങളുടെ മനസിൽ ഇടംപിടിച്ചത്. മഴക്കാലത്ത് ഇല്ലിക്കൽക്കലില്ലേയ്ക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ടെങ്കിലും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. ടൂറിസം വകുപ്പിന് മികച്ച വരുമാനമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.
സംശയമുനയിൽ പാറമടകൾ
2,000 അടിക്കുമേൽ ഉയരത്തിലുള്ള കുടക്കല്ലിൽ ഉണ്ടായ വിള്ളലുകൾ മേഖലയിൽ ഏതാനും വർഷങ്ങളായി അനധികൃത പാറമടകളിൽനിന്നുള്ള സ്ഫോടനങ്ങളുടെ ഫലമെന്നാണ് ആരോപണം. അതേസമയം വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞാലും സഞ്ചാരികൾ പ്രവേശിക്കുന്ന ഭാഗത്തേയ്ക്ക് വീഴില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഉയരത്തിലുള്ള ആശങ്ക
ഭൂചലനമോ പ്രകൃതിക്ഷോഭമോ ഉണ്ടായാൽ ദുരന്തം
മേലടുക്കം, പഴുക്കാക്കാനം, മങ്കൊമ്പ് പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിൽ
ഇല്ലിക്കൽകല്ലിന്റെ മറ്റ് പ്രദേശങ്ങളിൽ വിള്ളലുണ്ടോയെന്ന പേടി
വിനോദസഞ്ചാരികളെ നിയന്ത്രിക്കാത്തത്
''ഇല്ലിക്കൽ കല്ലിൽ ഇപ്പോൾ സഞ്ചാരികൾ വരുന്നുണ്ട്. ഡി.ടി.പി.സി എന്ത് ചെയ്യണമെന്ന് സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
ആതിര സണ്ണി, ഡി.ടി.പി.സി സെക്രട്ടറി കോട്ടയം