ജലജന്യരോഗങ്ങളെ തടയാൻ തീവ്രകർമ്മപരിപാടി ജലസ്രോതസ്സുകൾ ശുചീകരിക്കുംസ്കൂളുകളിൽ ബോധവത്ക്കരണം
കണ്ണൂർ: അമീബിക് മസ്തിഷ്‌ക ജ്വരം പോലുള്ള മാരക ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിനും സുരക്ഷിത ജല ലഭ്യതയും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഹരിതകേരളം മിഷൻ ജനകീയ തീവ്ര കർമ്മപരിപാടി ആവിഷ്കരിക്കുന്നു.വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവൻ എന്ന പേരിലായിരിക്കും കാമ്പയിൻ.
അമീബിക് മസ്തിഷ്‌ക ജ്വരം അടക്കമുള്ള മാരക രോഗങ്ങൾ വ്യാപകമായ സാഹചര്യത്തിൽ മുഖ്യമന്ത്രി മുൻകൈയെടുത്ത് വിളിച്ചു ചേർത്ത വിവിധ വകുപ്പുകൾ, മിഷനുകൾ എന്നിവയുടെ യോഗത്തിന്റെ തുടർച്ചയായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കർമ്മപരിപാടി തയ്യാറാക്കും.
ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ എന്നിവ ഏകോപനം നിർവഹിക്കും. പൈപ്പ് വെള്ളം സംഭരിക്കാൻ ഉപയോഗിക്കുന്ന ടാങ്കുകൾ ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യാനും കർമ്മപരിപാടി തയ്യാറാക്കും. ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡറും ക്ലോറിൻ ഗുളികകളും എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും.
ജലമാണ് ജീവൻ ക്യാമ്പയിൻ
ആഗസ്റ്റ് 30,31 തീയതികളിൽ കിണറുകളിൽ ക്ളോറിനേഷൻ
സെപ്തംബർ എട്ടുമുതൽ 30 വരെ സ്കൂളുകളിൽ ബോധവത്കരണം
സെപ്തംബർ 20 മുതൽ നവംബർ ഒന്ന് വരെ മുഴുവൻ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണം
സ്കൂളുകളിൽ ജലഗുണനിലവാര പരിശോധന
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം ഉപയോഗിച്ച് വിപുലമായ ജലപരിശോധനയും അതിന്റെ ഫലത്തെ 'അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സെപ്തംബർ 20 മുതൽ നവംബർ ഒന്ന് വരെ ജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയിൽ മാലിന്യം എത്തുന്ന വഴികൾ അടയ്ക്കലും ഉൾപ്പെടെ പൊതു ജലസ്രോതസ്സുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും ജനകീയ സഹകരണത്തോടെ സംഘടിപ്പിക്കും.