സ്വർണ്ണം പണയപ്പെടുത്തി അരക്കോടിയിലേറെ തട്ടിയെടുത്ത ബാങ്ക് മാനേജർ പിടിയിൽ
കട്ടപ്പന: അണക്കരയിൽ സ്വർണ്ണം പണയപ്പെടുത്തി പലരിൽ നിന്ന് അമ്പത് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ വണ്ടൻമേട് പൊലീസിന്റെ പിടിയിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് ഇടപറമ്പിൽ രാജേഷ് ഇ .ആർ (36) ആണ് പിടിയിലായത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജേഷ് 2009 മുതൽ മാനേജരായി ജോലി ചെയ്തിരുന്ന മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ അണക്കര ബ്രാഞ്ചിലാണ് വൻ തട്ടിപ്പ് നടത്തിയത്. പുതിയ മാനേജർ ജോലിയിൽ പ്രവേശിച്ചതോടെ തട്ടിപ്പ് പുറത്താകുകയും തുടർന്ന് സോണൽ മാനേജർ വണ്ടൻമേട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലാകുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ബാങ്കിൽ പണയം വെക്കാൻ എത്തിയ നിരവധി പേരുടെ പക്കൽനിന്ന് പണവും സ്വർണ ഉരുപ്പടികളും കൈപ്പറ്റി വ്യാജ രസീതും ഇയാൾ നൽകിയിരുന്നു. ഉരുപ്പടികൾ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചതായും വിൽപന നടത്തിയതായും പൊലീസ് കണ്ടെത്തി. പുറ്റടിയിൽ പ്രവർത്തിക്കുന്ന കോർഡിയൽ ഗ്രാമീൺ ധനകാര്യ സ്ഥാപനത്തിൽനിന്ന് 7 പവൻ സ്വർണം കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനുശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ. വണ്ടൻമേട് എസ്എച്ച്ഒ ഷൈൻകുമാർ എ, എസ്‌ഐമാരായ ബിനോയി എബ്രഹാം, പ്രകാശ് ഡി, എസ്സിപിഒമാരായ ജയൻ എൻ, ജയ്‌മോൻ ആർ, കൃഷ്ണ കുമാർ, അഭിലാഷ് ആർ, സിപിഒമാരായ രാജേഷ് മോൻ ഡി, ബിനുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.