ഗതാഗതക്കുരുക്ക്: ആമ്പല്ലൂരിലും മുരിങ്ങൂരിലും കളക്ടറുടെ സന്ദർശനം
പുതുക്കാട്/ചാലക്കുടി: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. ആർ.ടി.ഒ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. ദേശീയപാതയിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സർവീസ് റോഡുകളുടെ പണി വേഗത്തിലാക്കാൻ ദേശീയപാത അതോറിറ്റിക്ക് (എൻ.എച്ച്.എ.ഐ) കർശന നിർദേശം നൽകി. ആമ്പല്ലൂരിൽ വെളിച്ചക്കുറവ് കാരണം സുരക്ഷാ വീഴ്ചയുണ്ടായത് ഉടൻ പരിഹരിക്കണമെന്നും നിർദേശിച്ചു. മുരിങ്ങൂരിൽ ഓട നിർമാണത്തിലെ അപാകതകൾ മൂലം വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയും പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഭാരവാഹനങ്ങൾക്ക് അടുത്തയാഴ്ച മുതൽ നിയന്ത്രണം
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച മുതൽ പകൽ സമയത്തും തിരക്കേറിയ സമയങ്ങളിലും ദേശീയപാതയിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എൻ.എച്ച്.എ.ഐ, പൊലീസ്, ആർ.ടി.ഒ. എന്നിവരെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനു മുന്നോടിയായി ഒരു ട്രയൽ റൺ നടത്തും. ഗതാഗതം വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കാനും അറിയിപ്പുകൾ പൊതുജനങ്ങൾക്ക് നൽകാനും നിർദേശിച്ചു. ആമ്പല്ലൂരിലെ സന്ദർശനത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, റൂറൽ എസ്.പി ബി.കൃഷ്ണകുമാർ, സബ് കളക്ടർ അഖിൽ വി.മേനോൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ.പ്രദീപ്, ആർ.ടി.ഒ. അനന്തകൃഷ്ണൻ ജി., മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ കെ. അശോക് കുമാർ എന്നിവർ പങ്കെടുത്തു. മുരിങ്ങൂരിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എയും ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
എം.എൽ.എയും പഞ്ചാ. പ്രസിഡന്റും തമ്മിൽ വാഗ്വാദം
ചാലക്കുടി: ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്ന മുരിങ്ങൂർ ജംഗ്ഷനിൽ കളക്ടർ അർജുൻ പാണ്ഡ്യന്റെ സന്ദർശന വേളയിൽ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ വാഗ്വാദം. രാഷ്ട്രീയ താത്പര്യത്തിന്റെ പേരിലാണ് ഒരു വിഭാഗം ആളുകൾ ഇപ്പോൾ സമര പരിപാടികൾ സംഘടിപ്പിച്ചതെന്നായിരുന്നു സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത മറുപടി പറഞ്ഞതോടെ രംഗം ശബ്ദമുഖരിതമായി. പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റുമാർ ചേർന്ന് സൈറ്റ് എൻജിനീയറെ തടഞ്ഞുവച്ചതെന്നും എം.എൽ.എയാണ് നാടകം കളിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകുന്നതിനാണ് കളക്ടർ സ്ഥലത്തെത്തിയത്. തൃശൂർ റൂറൽ ജില്ലാ സൂപ്രണ്ട് ബി.കൃഷ്ണകുമാർ, ചാലക്കുടി ഡിവൈ.എസ്.പി പി.സി.ബിജുകുമാർ, ചാലക്കുടി തഹസിൽദാർ കെ.എ.ജേക്കബ്, കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗൻ എന്നിവരും റിപ്പോർട്ട് ശേഖരണത്തിന്റെ ഭാഗമായി കളക്ടർക്ക് ഒപ്പമുണ്ടായി. എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ അനിൽ ഹസനും കാര്യങ്ങൾ വിശദീകരിക്കാനുണ്ടായി.