വീണ്ടും പിടിമുറുക്കി വട്ടിപ്പലിശക്കാർ
കൊച്ചി: ഇടത്തരക്കാരുടെ സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്ത് ജില്ലയിൽ വീണ്ടും പിടിമുറുക്കി വട്ടിപ്പലിശക്കാർ. ഓപ്പറേഷൻ കുബേര ഫ്രീസറിലായതോടെയാണ് വട്ടിപ്പലിശക്കാർ തലപൊക്കി വിലസാൻ കാരണം. ഓൺലൈൻ വായ്പയുടെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെയും മറപറ്റിയാണ് ഇവർ അരങ്ങുവാഴുന്നത്. പലിശ പണമിടപാടുകാരനായ മുൻ പൊലീസുകാരന്റെ ഭീഷണിയിൽ പറവൂരിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയത് ഈയടുത്താണ്.
ഇത്തരം വായ്പ സംഘങ്ങൾക്ക് പണം മടക്കിക്കൊടുക്കാൻ കഴിയാതെ വരുമ്പോഴാണ് കടമെടുത്ത സാധാരണക്കാർ കൊള്ളപ്പലിശക്ക് വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയാകുന്നത്. ദിവസേന, ആഴ്ചയിൽ ഒന്ന്, മാസത്തിൽ ഒരിക്കൽ എന്നിങ്ങനെയാണ് വട്ടിപ്പലിശക്കാരുടെ പണിപ്പിരിവ്. തിരച്ചടവ് മുടങ്ങിയാൽ വീടുകളിൽ നേരിട്ടെത്തി ഭീഷണി മുഴക്കുന്നത് സ്ഥിരം പരിപാടിയാണ്. ബ്ലാങ്ക് ചെക്കുകൾ വാങ്ങി കള്ളക്കേസുകൾ സൃഷ്ടിച്ച് ഇടപാടുകാരിൽ നിന്ന് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളും വസ്തു ഈടായി വാങ്ങി വൻ തുക നൽകുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഭീമമായ പലിശയ്ക്ക് പണം നൽകിയ ശേഷം മടക്കി ലഭിക്കാതെ വരുമ്പോൾ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും കയറി മർദ്ദിക്കുന്ന സംഭവങ്ങൾ വരെ ജില്ലയിലുണ്ടായിട്ടുണ്ട്.
ജീവിതം വഴിമുട്ടിയവർക്കിടയിലേക്കാണ് സഹായഹസ്തവുമായി ആദ്യം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എത്തുന്നത്. ഇവർ പ്രധാനമായും ഉന്നം വെക്കുന്നത് സ്ത്രീകളെ. അധികം താമസിയാതെ ഇവർ സാധുക്കളുടെ അന്തകരായി മാറുന്നു. പലിശയും മുതലും കൃത്യമായി അടക്കുന്നവർക്ക് പൂർണമായി അടച്ചുതീരുന്നതിന് മുമ്പ് തന്നെ വീണ്ടും വാഗ്ദാനം നൽകി വായ്പ കൈമാറും. ചുരുക്കത്തിൽ ഇവരുടെ കൊള്ളപ്പലിശക്കെണിയിൽ നിന്ന് മോചനം അസാദ്ധ്യമാകുന്നു.
ഒപ്പമുണ്ട്, പൊലീസ്
പലിശക്കാരുടെ ഭീഷണിയിൽ പേടിക്കരുത്. നിങ്ങളെ രക്ഷിക്കാൻ പൊലീസ് രംഗത്തുണ്ട്. ഇത്തരം വട്ടിപ്പലിശക്കാരെയും തടയുന്നതിനും അന്വേഷണത്തിനും പ്രത്യേക വിംഗ് തന്നെ കേരള പൊലീസിലുണ്ട്. ക്രൈംബ്രാഞ്ചിന് കീഴിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നത്. ഒരു ഐ.ജിയും നാല് എസ്.പിമാരും 11 ഡിവൈ.എസ്.പിമാരുമടങ്ങുന്ന 233 തസ്തികകളാണ് സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്.
ഓപ്പറേഷൻ കുബേര
2014ൽ തിരുവനന്തപുരം മണ്ണന്തലയിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ കുബേരയ്ക്ക് തുടക്കമിടുന്നത്. പൊലീസിൽ പ്രത്യേക വിഭാഗവും ഇതിനായി രൂപീകരിച്ചു. ഓരോ ജില്ലയിലും ബ്‌ളേഡ് മാഫിയയെ നിരീക്ഷിച്ച് വ്യാപക റെയ്ഡ് നടത്തിയാണ് ഇത്തരക്കാരെ പറപ്പിച്ചത്.