ദർശിതയും സിദ്ധരാജുവുമായി ആറുവർഷത്തെ ബന്ധം, ഭർത്താവിനൊപ്പം വിദേശത്തേയ്ക്ക് പോകാനിരുന്നത് പ്രകോപിപ്പിച്ചു
കണ്ണൂർ: കല്യാട് വീട്ടിൽ നിന്നും 30 പവൻ സ്വർണവും പണവും മോഷണം പോയ സംഭവത്തിന് പിന്നാലെ വീട്ടുടമസ്ഥയുടെ മരുമകൾ കർണാടകയിൽ കൊലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരിക്കൂർ പുള്ളി വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി സുമതയുടെ വീട്ടിലായിരുന്നു വെള്ളിയാഴ്‌ച മോഷണം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി സുമതയുടെ മകൻ എ പി സുഭാഷിന്റെ ഭാര്യ ദർശിതയെ(22) പൊലീസ് വിവരങ്ങളറിയാൻ വിളിച്ചെങ്കിലും ലഭ്യമായിരുന്നില്ല. ഇതിനുപിന്നാലെയാണ് കർണാടക സ്വദേശിയായ ദർശിതയെ സാലിഗ്രാമിലെ ലോഡ്‌ജിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ പ്രതിയായ, ദർശിതയുടെ സുഹൃത്ത് സിദ്ധരാജു (22) കർണാടക പൊലീസിന്റെ പിടിയിലായി.
സിദ്ധരാജുവും ദർശിതയും തമ്മിൽ ആറു വർഷമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാലിഗ്രാമിലെ ലോഡ്‌ജിലെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് സ്‌ഫോടകവസ്‌തു വായിൽ തിരുകി പൊട്ടിച്ച് യുവതിയെ കൊലപ്പെടുത്തിയത്. ക്വാറികളിൽ സ്‌ഫോടനത്തിനുപയോഗിക്കുന്ന ഇലക്‌ട്രോണിക് ഡിറ്റനേറ്റർ ആണ് ഇതിനുപയോഗിച്ചതെന്നാണ് വിവരം. ഫോൺ പൊട്ടിത്തെറിച്ചുള്ള മരണമായിരുന്നുവെന്ന് വരുത്തിതീർക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്നാണ് പൊലീസിന്റെ നിഗമനം. ഇലക്ട്രിക് ജോലികൾ അറിയാവുന്ന ആളാണ് സിദ്ധരാജു.
കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ദർശിത ഭർത്താവിനൊപ്പം വിദേശത്തേയ്ക്ക് പോകാൻ തീരുമാനിച്ചതുമാണ് സിദ്ധരാജുവിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണത്തിൽ ദർശിതയ്‌ക്കും സുഹൃത്തിനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സുമതയും മറ്റൊരു മകൻ സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കൽപണയിൽ ജോലിക്ക് പോയതായിരുന്നു. ഇവർ പോയതിനു പിന്നാലെ ദർശിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയി. സുമത വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. ഈ സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് മരുമകൾ കൊല്ലപ്പെട്ടിരിക്കുന്നത്. പണവും സ്വർണവും ഇതുവരെ കണ്ടെത്താനായിട്ടില്ല.