'ബന്ധത്തിന്റെ തുടക്കത്തിൽ യുവതിയെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്നു'; വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്‌ച
കൊച്ചി: വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്‌ചത്തേക്ക് മാറ്റി. ബന്ധത്തിന്റെ തുടക്കത്തിൽ യുവതിയെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതിനാൽത്തന്നെ അവർക്കിടയിൽ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.
രണ്ട് വർഷത്തിന് ശേഷമാണ് യുവതി പരാതി നൽകിയത്. അതുവരെ പരാതിയില്ല. സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വേടന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇൻഫ്ലുവൻസറായതുകൊണ്ട് വേടൻ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരാതിക്കാരിയും ആശങ്ക അറിയിച്ചു. താനൊരു കലാകാരൻ മാത്രമാണ്. പരാതിക്കാരിയാണ് മാദ്ധ്യമങ്ങളെ കാണുന്നതെന്നും വേടന്റെ അഭിഭാഷകൻ വാദിച്ചു.
വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു അതിജീവിതയുടെ മറുപടി. ഇക്കാലയളവിൽ യുവതി ജോലി ചെയ്‌തിരുന്നോ എന്ന് കോടതി ചോദിച്ചു. ജോലി ചെയ്‌തിരുന്നുവെന്നാണ് വേടന്റെ അഭിഭാഷകൻ പറഞ്ഞത്. വേടനെതിരെ പൊലീസ് പുതിയ എഫ്ഐആർ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസിൽ വിധി പറയാൻ ബുധനാഴ്‌ചയിലേക്ക് മാറ്റുകയായിരുന്നു.