വിസ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
പെരിങ്ങോട്ടുകര: വിസ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ. അരിമ്പൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് യു.കെ.യിൽ കെയർ അസിസ്റ്റന്റ് നഴ്‌സ് ജോലിക്കായി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 13 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. കോട്ടയം ഏറ്റുമാനൂർ നീലിമംഗലം സ്വദേശി കൃഷ്ണകൃപ സാഗരം വീട്ടിൽ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടിൽ അനൂപ് വർഗീസ് (36) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 2023 സെപ്റ്റംബർ 23 മുതൽ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് തുക കൈപ്പറ്റിയത്. ഒപ്പം തെറ്റായ രേഖകൾ നൽകിയതിന് പത്ത് വർഷത്തേയ്ക്ക് യു.കെയിലേക്ക് പോകുന്നത് വിലക്കി എന്നറിയിച്ച് ഇമെയിലും യു.കെ ഹോം ഓഫീസിൽ നിന്ന് പരാതിക്കാരിക്ക് ലഭിച്ചു. രഞ്ജിത എറണാംകുളം തൃക്കാര പൊലീസ് സ്റ്റേഷനിലും തൃശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷനിലും ഓരോ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സരിൻ.എ.എസ്, സബ് ഇൻസ്‌പെക്ടർ അഫ്‌സൽ എം, ജി.എസ്.ഐ ജോസി ജോസ്, എ.എസ്.ഐ. മാരായ വിജയൻ, സിന്ധു, ജി.എസ്.സി.പി.ഒ മാരായ ജീവൻ.ഇ.എസ്, അനീഷ്.പി.ആർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.