കാജികി ചുഴലികൊടുങ്കാറ്റ് വിയറ്റ്നാമിൽ അരലക്ഷം പേരെ ഒ​ഴിപ്പിച്ചു

Tuesday 26 August 2025 12:38 AM IST

ഹനോയ്:ദക്ഷിണ ചൈന കടലിൽ രൂപംകൊണ്ട കാജികി ചുഴലികൊടുങ്കാറ്റിനെ തുടർന്ന് വിയറ്റ്നാമിൽ തീര​ദേശവാസികളും പ്രദേശവാസികളുമായ അരലക്ഷമാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ഇതിനായി പതിനേഴായിരത്തോളം സൈനികരെയും ലക്ഷക്കണക്കിന് അർധ സൈനിക വിഭാഗത്തെയും നിയോഗിച്ചു. മണിക്കൂറിൽ 116 കി.മീ വേഗം കൈവരിക്കുന്ന ചുഴലികൊടുങ്കാറ്റാണ് തീരത്തേക്കെത്തുന്നതെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു.വിൻ നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ജനങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നതെന്ന് ഉപപ്രധാന മന്ത്രി ട്രാൻ ഹോങ് ഹ വാർത്ത ഏജൻസിയോട് പറഞ്ഞു.

കനത്തമഴയിലും മണ്ണിടിച്ചിലും മൂലം ജനജീവിതംതന്നെ ദുസഹമായിരിക്കുകയാണ്.താ​ൻഹോ,ക്വാൻബിഹ് എന്നീ വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശം പൂർണമായും അടച്ചു.നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കി.കടലിൽ പോയിട്ടുള്ള കപ്പലുക​ളും മത്സ്യബന്ധന ബോട്ടുക​ളും അടിയന്തരമായി തിരിച്ചെത്താനുള്ള നിർദേശവും നൽകി.കടൽക്ഷോഭം,കൊടുങ്കാറ്റ്,മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന തീരപ്രദേശമാണ് വിയറ്റ്നാമിലേത്.കഴിഞ്ഞ ഏഴുമാസത്തിനിടയിൽ നൂറോളമാളുകൾക്ക് ജീവൻ നഷ്ടമായിട്ടുള്ളയായി കാർഷിക മന്ത്രാലയം അറിയിക്കുന്നു.കാജികി ചുഴലികൊടുങ്കാറ്റ് ചൈനയുടെ തെക്കൻ തീ​രപ്രദേശമായ ഹൈനാനിലൂടെ കടന്ന് വിയറ്റാനാമിലേക്കെത്തും.ഞായറാഴ്ച ഹൈനാനിൽനിന്ന് ഇരുപതിനായിരത്തോളം താമസക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഒറ്റപ്പെട്ട കനത്തമഴ തുടരുകയാണ്.അവസാനമെത്തിയ യാഗി ചുഴലിക്കാറ്റ് മുന്നോറോളം ജീവനുകളാണ് അപഹരിക്കുകയും ഏകദേശം 3.3 ബില്യൺ ഡോളർ നഷ്ടം സംഭവിക്കുകയും ചെയ്തു.