മതിലിനകത്തുനിന്ന്  സിഗ്നൽ, സെൻട്രൽ ജയിലിലേക്ക്  ഒരു  കെട്ട്  'സാധനം' എറിഞ്ഞാൽ 1000 രൂപ പ്രതിഫലം; വെളിപ്പെടുത്തൽ

Tuesday 26 August 2025 10:33 AM IST

കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് ലഹരി വസ്‌തുക്കളും മൊബെെൽ ഫോണും അടക്കമുള്ള സാധനങ്ങൾ എറിഞ്ഞുകൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം തടവുകാർക്ക് മൊബൈൽ ഫോൺ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ച പനങ്കാവ് സ്വദേശി അക്ഷയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

മതിലിനകത്തുനിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞുകൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് അക്ഷയുടെ മൊഴി. ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ മൊബെെൽ ഫോൺ എറിഞ്ഞ് നൽകാൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസമാണ് അക്ഷയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

24-ാം തീയതി മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്നുപേർ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥർ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇവരെ പിടികൂടാൻ നിർദേശം നൽകുകയും ചെയ്‌തു.

നിരോധിത പുകയില ഉൽപ്പന്നങ്ങളും ഒരു മൊബൈൽ ഫോണും വലിച്ചെറിയുന്നതാണ് ഉദ്യോഗസ്ഥർ കണ്ടത്. പൊലീസുകാരെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഓടുന്നതിനിടെ അക്ഷയ് നിലത്ത് വീഴുകയായിരുന്നു. ജയിലിലെ രാഷ്‌ട്രീയ തടവുകാർക്ക് വേണ്ടിയാണ് പുകയില ഉൽപ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നൽകിയ മൊഴി.