പൂജപ്പുര ജയിൽ കഫറ്റീരിയയിലെ മോഷണം; പ്രതി മുൻ തടവുകാരൻ, പിടിയിൽ
തിരുവനന്തപുരം: പൂജപ്പുര ജയിലിലെ കഫറ്റീരിയയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശിയായ അബ്‌ദുൾഖാദി ആണ് പിടിയിലായത്. പൂജപ്പുര ജയിലിലെ മുൻ തടവുകാരനായിരുന്നു ഇയാൾ. മോഷണക്കേസിൽ അബ്‌ദുൾഖാദി രണ്ട് വർഷത്തോളം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്‌ചയാണ് പൂജപ്പുര ജയിലിലെ കഫറ്റീരിയയിൽ മോഷണം നടന്നത്. നാല് ലക്ഷം രൂപ മോഷണം പോയതിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 15 ജയിൽ അന്തേവാസികളും പത്ത് താൽക്കാലിക ജീവനക്കാരുമാണ് കഫറ്റീരിയയിലെ ജോലിക്കാർ. ജയിൽ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്. താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലം അടക്കം കൃത്യമായി അറിയുന്ന ഒരാളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. അതിനാൽത്തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.
കഫറ്റീരിയയുടെ ഒരു വശത്തെ ചില്ല് വാതിൽ തകർത്ത് അകത്തേക്ക് പ്രവേശിച്ച മോഷ്‌ടാവ് ഓഫീസ് മുറിയിലെ മേശയിൽ നിന്ന് താക്കോൽ എടുത്താണ് പണം സൂക്ഷിച്ചിരുന്ന മുറി തുറന്നത്. ശേഷം മേശയിലുണ്ടായിരുന്ന പണമെടുത്തു. അലമാരയിലുണ്ടായിരുന്ന പണവും കവർന്നു. നാല് ദിവസത്തെ കളക്ഷൻ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്നത്. 14,15 തീയതികളിലെ വരുമാനം ശനിയാഴ്‌ച ട്രഷറിയിൽ അടക്കാമായിരുന്നെങ്കിലും അടച്ചില്ല. ഞായറാഴ്‌ചയും നല്ല വരുമാനമുണ്ടായിരുന്നു. ഈ പണവും ഉൾപ്പെടെയുള്ള നാല് ലക്ഷം രൂപയാണ് കഫറ്റീരിയയ്‌ക്ക് പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്നത്.