ദേശീയപാത   ഒലിച്ചു പോയി, ജമ്മുവിലും മണാലിയിലും കനത്ത പ്രളയം, ഒമ്പത് പേർ മരിച്ചു

Tuesday 26 August 2025 6:30 PM IST

ഡൽഹി: ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഴയ്ക്ക് പിന്നാലെ കനത്ത നാശനഷ്ടം വിതച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. പ്രശസ്ത് തീർത്ഥാടന കേന്ദ്രമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തുടർച്ചയായ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് മേഘവിസ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നദീതീരങ്ങളിൽ നിന്ന് മാറി നിൽക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങളെ അറിയിച്ചു. ജമ്മു-പത്താൻകോട്ട് ഹൈവേയിലെ ഒരു പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഗതാഗതം വഴിതിരിച്ചു വിട്ടു.

ബിയാസ് നദി കരകവിഞ്ഞൊഴുകിയത് മണാലിയിൽ കാര്യമായ നാശനഷ്ടങ്ങൾ വരുത്തി. ഒരു ബഹുനില ഹോട്ടലും കടകളും ഒലിച്ചു പോയി. മണാലി-ലേ ഹൈവെയേയും സാരമായി ബാധിച്ചു. കുളുവിനും മണാലിക്കും ഇടയിലുള്ള നിരവധി ഭാഗങ്ങൾ ഒലിച്ചു പോയി.

ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ലേ- മണാലി പാത അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വെള്ളം നിറഞ്ഞ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോ‌ഡ് കയറ്റിയ വന്ന ഒരു ട്രക്കും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. ഒട്ടേറെ പേർ മണ്ണിടിച്ചിലിനെത്തുടർന്ന് അപകടത്തിലായെന്നാണ് വിവരം.

#WATCH | Jammu, J&K | Water level of the Tawi River rises due to heavy rainfall pic.twitter.com/pn96uAMbE4