അത്തപ്പിറവിയിൽ പൂവിപണി ഉണർന്നു

Wednesday 27 August 2025 1:36 AM IST

കിളിമാനൂർ: ഓണാഘോഷത്തിന്റെ പകിട്ടറിയിച്ച് അത്തം പിറന്നതോടെ പൂവിപണിയും ഉണർന്നു. അത്തപ്പൂക്കളമിടാനായി പൂക്കടകളിൽ ആളുകളെത്തിത്തുടങ്ങി. തെച്ചി, ജമന്തി, വാടാമല്ലി, ഡാലിയ, ചില്ലി റോസ്, പിച്ചി, നന്ത്യാർവട്ടം, കൊങ്ങിണി, താമര, ബന്ദി തുടങ്ങിയ മറുനാടൻ പൂക്കളും വിപണിയിലെത്തിയിട്ടുണ്ട്. കുടുംബശ്രീ, കൃഷി വകുപ്പ് എന്നിവ മുഖേനയുള്ള പൂക്കളും ജില്ലയിൽ സജീവമാണ്. ആവശ്യക്കാരെത്തിയതോടെ വരുംദിവസങ്ങളിൽ കൂടുതൽ പൂക്കൾ കൊണ്ടുവരാനാണ് വ്യാപാരികളുടെ തീരുമാനം. സ്കൂളുകളിലും സ്ഥാപനങ്ങളിലുമെല്ലാം ഓണാഘോഷ പരിപാടികൾ നടക്കുന്നതോടെ വിപണിയിൽ ആവശ്യക്കാരേറും. ഓണം വർണാഭമാക്കാൻ ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളിലാണ് ഇതര സംസ്ഥാനക്കാർ പൂക്കൃഷി നടത്തുന്നത്.

സജീവമായി അന്യദേശ പൂക്കളും

കർണാടകയിലെ ഗുണ്ടൽപേട്ട്,ഹൊസൂർ,തമിഴ്നാട്ടിലെ തോവാള,തെങ്കാശി,സുന്ദരപാണ്ഡ്യപുരം,ആയ്ക്കുടി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, തേനി,ബംഗളൂരു,മൈസൂർ,നാഗർഹോലെ,സേലം,ഊട്ടി,കോയമ്പത്തൂർ,കമ്പം,തേനി,ശീലയംപട്ടി,ശങ്കരൻകോവിൽ,മധുര,ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നും ഓണം വിപണിയിലേക്ക് പൂക്കളെത്തുന്നു. മഞ്ഞ ചെണ്ടുമല്ലി, ഓറഞ്ചുബന്ദി, വെൽവറ്റ് പൂക്കൾ എന്നിവ തോവാളയിൽ നിന്നാണ് എത്തുന്നത്.

100 രൂപ മുതലുള്ള അത്തപ്പൂക്കളക്കിറ്റും വിപണിയിലുണ്ട്

പൂക്കളുടെ നിലവിലെ വിപണി

വില

മുല്ല 850

പിച്ചി 800

ജമന്തി 90

ചില്ല റോസ് 400

അരളി 200

താമര (18,21 ഇതളുള്ളത്) ഒന്നിന് 10

താമര (101 ഇതളുകൾ) 30

വാടാമുല്ല 180

വരുംദിവസങ്ങളിൽ കച്ചവടം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തിരുവോണം അടുക്കുമ്പോഴേക്കും വിലയിലും വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു