നൂറിലധികം ​​നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ഒരുക്കി, ഭീകരരുടെ 'ഹ്യൂമൻ ജിപിഎസ്' ബാഗു ഖാനെ വധിച്ച് സുരക്ഷാ സേന

Saturday 30 August 2025 5:31 PM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗുരേസിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരൻ സമന്ദർ ചാച്ച എന്ന ബാഗു ഖാനെ വധിച്ച് സുരക്ഷാ സേന. തീവ്രവാദ സംഘടനകളിൽ "ഹ്യൂമൻ ജിപിഎസ്" എന്നറിയപ്പെട്ടിരുന്ന ബാഗു ഖാൻ 1995 മുതൽ പാക് അധിനിവേശ കാശ്മീരിൽ നിന്ന് ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് സൗകര്യമൊരുക്കി വരികയായിരുന്നു. ഇയാളുടെ മരണം മേഖലയിലെ തീവ്രവാദ ശൃംഖലകൾക്കേറ്റ കനത്ത തിരിച്ചടിയായിട്ടാണ് കാണുന്നത്.

ഓഗസ്റ്റ് 23ന് നിയന്ത്രണ രേഖയിൽ മറ്റൊരു ഭീകരനോടൊപ്പം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. നൂറിലധികം നുഴഞ്ഞുകയറ്റക്കാർക്ക് ഇയാൾ സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ടെന്ന് സുരക്ഷാ വ‌‌ൃത്തങ്ങൾ അറിയിച്ചു. ഭൂപ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് മിക്ക ശ്രമങ്ങളും വിജയിക്കുന്നതിനു കാരണമായി. ഇതിനെത്തുടർന്നാണ് ഇയാൾ ഹ്യൂമൻ ജിപിഎസ് എന്ന പേരിൽ അറിയപ്പെട്ടത്.

ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് അടക്കമുള്ള വിവിധ തീവ്രവാദ ഗ്രൂപ്പുകളിലും ബാഗു ഖാൻ പ്രവർത്തിച്ചിട്ടുണ്ട്. സുരക്ഷാ സേന അറിയാതെ ബാഗു ഖാൻ വർഷങ്ങളോളം നുഴഞ്ഞു കയറ്റശ്രമം തുടർന്നു.