അന്ന് മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പി ഇരുന്നു, അത് മറന്ന് ശകാരം; വിജയ്‌‌യുടെ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ

Sunday 31 August 2025 8:02 AM IST

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച നടനും തമിഴക വെട്രി കഴകം (ടി വി കെ) നേതാവുമായ വിജയ്‌യുടെ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ രഞ്ജിത്ത്. വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം വിജയ്‌യെ രൂക്ഷമായി വിമർശിച്ചത്.

നരേന്ദ്ര മോദി മുസ്ലീം ജനതയെ വഞ്ചിച്ചെന്നാണ് വിജയ് പറയുന്നത്. 2016 ഏപ്രിൽ 16ന് കോയമ്പത്തൂരിൽ മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ വിജയ് കൈകൂപ്പി ഇരുന്നു. അത് മറന്ന വിജയ് ഇപ്പോൾ ശകാര ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയെ അങ്കിൾ എന്ന് അഭിസംബോധന ചെയ്യുന്ന വിജയ് പ്രധാനമന്ത്രിയെ മിസ്റ്റർ എന്നാണ് വിളിക്കുന്നത്. ഇതാണോ വിജയ്‌യുടെ രാഷ്ട്രീയ സംസ്‌കാരം. നേരിൽ കാണുമ്പോൾ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

അഭിനയംവിട്ടിട്ടാണ് തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റിൽ നിന്ന് മത്സരിക്കുമെന്നും അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രത്യയശാസ്ത്ര ശത്രു ബി ജെ പിയാണെന്നും രാഷ്ട്രീയ ശത്രു ഡി എം കെയാണെന്നും മധുരയിൽ നടന്ന ടി വി കെയുടെ രണ്ടാമത് സംസ്ഥാന സമ്മേളനത്തിൽ വിജയ് വ്യക്തമാക്കിയിരുന്നു. കൂടാതെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു.