തൊഴിലാളി ക്ഷേമത്തിലെ ഓണക്കാല സമ്മാനം
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി സർക്കാർ ഒൻപതര വർഷം പൂർത്തിയാക്കുമ്പോൾ, കേരളത്തിന്റെ തൊഴിൽ മേഖല ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. രാജ്യത്ത് സ്വന്തം തൊഴിൽനയമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇത് വികസന സൗഹൃദ തൊഴിലിട സംസ്കാരത്തിലേക്ക് നമ്മേ നയിക്കുകയും, മികച്ച തൊഴിലാളി- തൊഴിലുടമാ ബന്ധങ്ങൾ, കുറഞ്ഞ തൊഴിൽ തർക്കങ്ങൾ, സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നു.
അസംഘടിതരും പാർശ്വവത്കരിക്കപ്പെട്ടവരുമായ തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ നിരവധി ഇടപെടലുകൾ നടത്തി. രാജ്യത്ത് ആദ്യമായി സെക്യൂരിറ്റി, ടെക്സ്റ്റൈൽ മേഖലകളിലെ തൊഴിലാളികൾക്ക് ഇരിപ്പിടം ഒരുക്കാനുള്ള ചട്ടം കൊണ്ടുവന്നത് ഇടതു സർക്കാരാണ്. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം ഉയർത്തുകയും, താഴ്ന്ന വരുമാനക്കാർക്കായി 'ജനനി" ഭവന പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഇതിനു പുറമെ, അതിഥി തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഗാർഹിക തൊഴിലാളികളെ ക്ഷേമനിധി ബോർഡിൽ അംഗമാക്കൽ എന്നിവയും ഈ സർക്കാരിന്റെ തൊഴിലാളി സൗഹൃദ സമീപനത്തിന് ഉദാഹരണങ്ങളാണ്.
രാജ്യത്തെ ഉയർന്ന
കൂലി നിരക്ക്
ഇന്ന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന കൂലി ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണിത്. 85 മേഖലകളിൽ മിനിമം വേതനം നിശ്ചയിക്കുകയും, മിനിമം വേതനം നൽകാൻ തൊഴിലുടമകൾക്ക് സാധിക്കാത്ത സാഹചര്യങ്ങളിൽ ഇൻകം സപ്പോർട്ട് സ്കീമിലൂടെ സർക്കാർ ഈ കുറവ് നികത്തുകയും ചെയ്തു. ഈ പദ്ധതിയിലൂടെ കഴിഞ്ഞ ഒൻപതര വർഷത്തിനിടെ 1908 കോടി രൂപയാണ് വിതരണം ചെയ്തത്.
തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തൊഴിൽ വകുപ്പിനു കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിൽ 70 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. അവർക്ക് പെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യങ്ങൾ, തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ സഹായധനങ്ങൾ എന്നിങ്ങനെ നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നു. ഗാർഹിക തൊഴിലാളി ബിൽ, 'ഗിഗ് വർക്കേഴ്സി"നുള്ള നിയമനിർമ്മാണം എന്നിവയെല്ലാം അസംഘടിത തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സുപ്രധാന ഇടപെടലുകളാണ്.
കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനശില തൊഴിലാളികളാണ്. അവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ, പ്രത്യേകിച്ച് ഓണക്കാലത്ത് വിവിധ മേഖലകളിലെ തൊഴിലാളികൾക്കു നൽകിയ ആനുകൂല്യങ്ങൾ ഈ നയത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്. കഴിഞ്ഞ നാലുവർഷങ്ങളിൽ വിവിധ തൊഴിലാളികൾക്ക് ഓണവുമായി ബന്ധപ്പെട്ട് 37, 20,44,620 രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങൾ, തോട്ടങ്ങൾ, കയർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ നിരക്കിൽ എക്സ് ഗ്രേഷ്യാ അനുവദിച്ചു നൽകുന്നു. 10,826 തൊഴിലാളികൾക്ക് ഓണക്കാലത്ത് ഈ ധനസഹായം ലഭിക്കുന്നു. 2021 മുതൽ 2024 വരെ 7,63,02,000 രൂപയുടെ പ്രത്യേക സാമ്പത്തിക സഹായമാണ് ഈ ഇനത്തിൽ വിതരണം ചെയ്തത്.
തോട്ടം, കശുഅണ്ടി
തൊഴിലാളി ക്ഷേമം
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 20 കിലോ അരി, ഒരുകിലോ പഞ്ചസാര, ഒരുലിറ്റർ വെളിച്ചെണ്ണ എന്നിവ അടക്കമുള്ള ഓണക്കിറ്റ് ലഭ്യമാക്കാനായി 73,37,170 രൂപ സർക്കാർ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2149 തൊഴിലാളികൾക്ക് ഈ വർഷം ഓണക്കിറ്റിനായി 27,56,307 രൂപ അനുവദിക്കാനുള്ള ശുപാർശ സർക്കാരിന് നൽകിയിരിക്കുകയാണ്. ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതം എക്സ് ഗ്രേഷ്യാ ധനസഹായവും, തൊഴിലാളികൾക്കുള്ള അരി വിതരണത്തിനായി 250 രൂപയും ഓണക്കാലത്ത് ലഭ്യമാക്കുന്നു. 2021 മുതൽ 2024 വരെ ഈ ഇനത്തിൽ ചെലവഴിച്ച തുക 17,68,61,250 രൂപയാണ്. ഇത്തരം 425 കശുഅണ്ടി ഫാക്ടറികളിലെ 13,835 ഗുണഭോക്താക്കൾക്ക് 2250 രൂപ നിരക്കിൽ ധനസഹായം ലഭ്യമാക്കുന്നതിന് 3,11,28,250 രൂപയാണ് അനുവദിച്ചത്. ഓണക്കാലത്ത് പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ 10,440 തൊഴിലാളികൾക്ക് 2000 രൂപ നിരക്കിൽ എക്സ് ഗ്രേഷ്യാ ആനുകൂല്യം ലഭ്യമാക്കുന്നതിന് 2,08,80,000 രൂപ അനുവദിച്ചിട്ടുണ്ട്.
അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികൾക്ക് അവശതാ പെൻഷനും, ജോലിക്കിടയിൽ അപകടം സംഭവിച്ച മരംകയറ്റ തൊഴിലാളികൾക്ക് ഒറ്റത്തവണ ധനസഹായവും കുടിശികയായിട്ടുള്ളത് ഓണസമയത്ത് വിതരണം ചെയ്യാറുണ്ട്. 2021 മുതൽ 2024 വരെ ഈ ഇനത്തിൽ അനുവദിച്ചത് 11,15,44,200 രൂപയാണ്. ഈ ഓണക്കാലത്ത് മരംകയറ്റ തൊഴിലാളികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി അപകടം സംഭവിച്ച തൊഴിലാളികൾക്കുള്ള ഒറ്റത്തവണ ധനസഹായത്തിനായി 54 പേർക്ക് 39,00,000 രൂപയും, 2024 ഡിസംബർ മുതൽ 2025 മെയ് വരെ കുടിശ്ശികയുള്ള പെൻഷൻ തുകയും വിതരണം ചെയ്യുന്നതിനുള്ള വിനിയോഗ അനുമതി ശുപാർശ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.
പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, ഈറ്റ, പനമ്പ്, മത്സ്യ മേഖലകളിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം അനുസരിച്ച് കഴിഞ്ഞ ഓണക്കാലത്ത് 4,47,451 പേർക്കായി 45 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ ഈ പദ്ധതിയനുസരിച്ച് വകയിരുത്തിയിട്ടുള്ള 100 കോടി രൂപ അനുവദിക്കുന്നതിനുള്ള ശുപാർശ സർക്കാരിന് നല്കിയിരിക്കുകയാണ്. അർഹരായ എല്ലാ തൊഴിലാളികൾക്കും ഓണത്തിനു മുമ്പുതന്നെ അത് ലഭിക്കും.
ഈ കണക്കുകൾ കേവലം അക്കങ്ങളല്ല, മറിച്ച് ആയിരക്കണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിന് വെളിച്ചം നൽകിയ സഹായങ്ങളാണ്. ഓരോ തൊഴിലാളിയുടെയും അദ്ധ്വാനത്തെ അംഗീകരിച്ചും, അവരുടെ ക്ഷേമം ഉറപ്പാക്കിയും കേരളത്തെ മുന്നോട്ടു നയിക്കുക എന്ന സർക്കാരിന്റെ നയമാണ് ഈ പദ്ധതികളിലൂടെ വ്യക്തമാകുന്നത്. തൊഴിലാളി ക്ഷേമ നടപടികളുമായി ഇടതു സർക്കാർ ഇനിയും ഏറെ മുന്നോട്ടു പോകും.