ഷായ്ക്കെതിരായ പരാമർശം: മഹുവയ്ക്കെതിരെ കേസ്

Monday 01 September 2025 1:18 AM IST

റായ്പൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഛത്തീസ്ഗഢ് റായ്പൂരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. വിവിധ ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും മഹുവയുടെ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 196 (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 197 (ദേശീയോദ്ഗ്രഥനത്തിനു ദോഷകരമായ ആരോപണങ്ങൾ, അവകാശവാദങ്ങൾ) എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. ബംഗ്ലദേശേിൽ നിന്ന് പതിനായിരങ്ങൾ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിയായ ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നായിരുന്നു മഹുവയുടെ പരാമർശം. മമതാ ബാനർജി സർക്കാർ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുകയാണെന്ന അമിത് ഷായുടെ വിമർശനത്തിനായിരുന്നു മഹുവയുടെ മറുപടി. 'ഇന്ത്യയുടെ അതിർത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കിൽ, നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത്നിന്നു ദിവസവും പതിനായിരങ്ങൾ ഇന്ത്യയിലേക്കു വന്ന് നമ്മുടെ ഭൂമി കവരുന്നുണ്ടെങ്കിൽ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം' എന്നായിരുന്നു മഹുവ പറഞ്ഞത്. അതിർത്തി സംരക്ഷണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും നുഴഞ്ഞു കയറ്റമുണ്ടെങ്കിൽ അതിന് തൃണമൂൽ സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും പറഞ്ഞ ശേഷമായിരുന്നു മഹുവയുടെ വിവാദ പരാമർശം.