പീഡനത്തിന് ഇരയാക്കിയത് രണ്ട് മാസം; 17കാരിയെ കര്‍ണാടകയില്‍ നിന്ന് രക്ഷപ്പെടുത്തി പൊലീസ്

Saturday 06 September 2025 9:09 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ഉഭാവോണ്‍ ഗ്രാമത്തില്‍ നിന്ന് തട്ടികൊണ്ട് പോയ 17 വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. കര്‍ണാടകയിലേക്ക് കടത്തപ്പെട്ട പെണ്‍കുട്ടി രണ്ട് മാസത്തോളം ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ പ്രതിയെ ജയിലിലേയ്ക്ക് മാറ്റി.

ഓഗസ്റ്റ് 14 ന് രാത്രിലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഗ്രാമത്തില്‍ തന്നെയുള്ള ഒരു 20 വയസ്സുകാരനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിന്മേല്‍ തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം സെപ്റ്റംബര്‍ 11 ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ചൊവ്വാഴ്ച, ബില്‍ത്ര റോഡ്വേസിന് സമീപത്തുനിന്നാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതി തന്നെ കര്‍ണാടകയിലേക്ക് തട്ടികൊണ്ടുപോയി രണ്ട് മാസത്തോളം ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലിസ് വ്യക്തമാക്കി. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് മേല്‍ കേസെടുത്തിരിക്കുന്നത്.