ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ആദ്യം വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Tuesday 09 September 2025 11:42 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്‌ണനും (67) ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്‌ഡിയുമാണ് മത്സരിക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു, രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ്, ബിജെപി എംപി കങ്കണ റണൗട്ട്, സമാജ്‌വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് എന്നിവരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

രാവിലെ പത്ത് മുതൽ വെെകിട്ട് അ‌ഞ്ച് വരെ പാർലമെന്റ് മന്ദിരത്തിലെ എഫ് - 101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ്. വെെകിട്ട് ആറ് മുതൽ വോട്ടെണ്ണൽ തുടങ്ങും. ഉപരാഷ്ട്രപതി പദവിയിൽ രണ്ട് വർഷം ബാക്കി നിൽക്കെ ജഗദീപ് ധർകർ രാജിവച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്. 2022ൽ 528 വോട്ടു നേടിയാണ് ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതിയായത്. പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്‌ടറൽ കോളേജാണ് രഹസ്യബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്‌ടറൽ കോളേജിൽ നിലവിൽ 781 എംപിമാർ ( ലോക്‌സഭ - 542, രാജ്യസഭ- 239). ഭൂരിപക്ഷത്തിന് വേണ്ടത് 391 വോട്ട്.