'വസ്‌ത്രത്തിൽ ദുർഗന്ധം, കൈകളിൽ പൂപ്പൽ, എനിക്ക് വിഷം തരൂ, ഇങ്ങനെ ജീവിക്കാനാകില്ല'; നടൻ ദർശൻ കോടതിയിൽ

Tuesday 09 September 2025 4:44 PM IST

ബംഗളൂരു: ജയിലിൽ താൻ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കോടതിക്ക് മുന്നിൽ പരാതിപ്പെട്ട് നടൻ ദർശൻ. തനിക്ക് വിഷം നൽകി ഈ ദുരിതജീവിതം അവസാനിപ്പിക്കാനാണ് നടൻ കോടതിയോട് പറഞ്ഞത്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് 64-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ദർശൻ ഹാജരായത്. രേണുക സ്വാമി വധക്കേസിലാണ് ദർശൻ ജയിലിൽ കഴിയുന്നത്.

'ദിവസങ്ങളായി ഞാൻ സൂര്യപ്രകാശം കണ്ടിട്ടില്ല. എന്റെ കൈകളിൽ പൂപ്പൽ വന്നു. വസ്‌ത്രങ്ങളിൽ ദുർഗന്ധമുണ്ട്. ഇനി ഇങ്ങനെ ജീവിക്കാനാകില്ല. ദയവായി എനിക്ക് വിഷം തരൂ. ഇവിടുത്തെ ജീവിതം ദുസഹമാണ് ' - ദർശൻ കോടതിയിൽ പറഞ്ഞു. എന്നാൽ, ദർശൻ പറയുന്നതൊന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല എന്നായിരുന്നു ജഡ്‌ജിയുടെ പ്രതികരണം.

2024 ജൂണിലാണ് 33കാരനായ രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ ദർശൻ അറസ്റ്റിലായത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് രേണുക സ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.

കേസിൽ 2024 ഡിസംബറിൽ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാട്ടി 2025 ഓഗസ്റ്റ് 14ന് സുപ്രീംകോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ജയിലിൽ ദർശന് പ്രത്യേക പരിഗണന നൽകരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്ന് ദർശനെ വീണ്ടും അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയും ചെയ്യുകയാണ്.