ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സി പി രാധാകൃഷ്‌ണന് വിജയം, നേടിയത് 452 വോട്ടുകൾ

Tuesday 09 September 2025 7:53 PM IST

ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്‌ണൻ വിജയിച്ചു. എൻഡിഎ സ്ഥാനാർത്ഥിയായ രാധാകൃഷ്‌ണൻ 452 വോട്ടുകളാണ് നേടിയത്. ആകെ 767 വോട്ടുകളാണ് പോൾ ചെയ്‌തത്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ ജസ്‌റ്റിസ്‌ സുദർശൻ റെഡ്‌ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. ഫലം പുറത്തുവരുമ്പോൾ സി പി രാധാകൃഷ്‌ണന് പ്രതിപക്ഷ നിരയിൽ നിന്നടക്കം വോട്ട് ലഭിച്ചതായാണ് മനസിലാകുന്നത്.

രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ പാർലമെന്റ് മന്ദിരത്തിലെ എഫ് 101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് ആറ് മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. ഉപരാഷ്ട്രപതി പദവിയിൽ രണ്ട് വർഷം ബാക്കി നിൽക്കെ ജഗദീപ് ധർകർ രാജിവച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. 2022ൽ 528 വോട്ടു നേടിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായത്. പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് രഹസ്യബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിൽ നിലവിൽ 781 എംപിമാർ ( ലോക്സഭ 542, രാജ്യസഭ 239). 391 വോട്ടുകളാണ് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് .