ട്രംപിന്റെ വിശ്വസ്‌തൻ; ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

Thursday 11 September 2025 6:54 AM IST

വാഷിംഗ്ടൺ: വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാർലി കിർക്ക് (31) കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

യുവജനസംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹസ്ഥാപകനുമാണ്. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. ട്രംപിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചാർലി കിർക്കിന്റെ മരണവാർത്ത പുറത്തുവിട്ടത്.

'മഹാനായ ചാർളി കിർക്ക് മരിച്ചു. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാർലിയെക്കാൾ മറ്റാർക്കും നന്നായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല'- ട്രംപ് ട്രൂത്തിൽ കുറിച്ചു. അമേരിക്കൻ പതാകകൾ പകുതി താഴ്ത്തി കെട്ടാൻ ട്രംപ് ഉത്തരവിട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ സംസാരിക്കുന്ന ചാർലിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൊടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്നതാണ് പിന്നീട് ചടങ്ങിലുണ്ടായിരുന്നവർ കണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്.