ബാർ അടച്ചതിനുശേഷം മദ്യം കൊടുക്കാത്തതിന് ജീവനക്കാരെ നടുറോഡിൽ ആക്രമിച്ചു, നാലുപേർ അറസ്റ്റിൽ
മാവേലിക്കര: ബാർ അടച്ചതിനുശേഷം മദ്യം നൽകാത്തതിന്റെ പേരിൽ ബാർ ജീവനക്കാരെ ആക്രമിച്ചവർ അറസ്റ്റിൽ. ആലപ്പുഴ ഓലകെട്ടിയമ്പലത്തെ ബാറിലെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കായംകുളം മേനാമ്പള്ളി അജേഷ് ഭവനത്തിൽ അജിൻ, മേനാമ്പള്ളി കൊട്ടാരത്തിൽ വീട്ടിൽ അജയ്, കൊല്ലം തിരുമുല്ലവാരം കവയത്ത് തെക്കതിൽ ശ്രീലാൽ, ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി പുത്തൻപുര കിഴക്കതിൽ ശ്രീനി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാരെ രണ്ട് ബൈക്കുകളിലായെത്തിയ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടി, വടിവാൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. കുറത്തികാട് ഇൻസ്‌പെക്ടർ പി. കെ. മോഹിത്, സബ് ഇൻസ്‌പെക്ടർ വി. ഉദയകുമാർ, എഎസ്‌ഐ രാജേഷ്, സിപിഒ സതീഷ് കുമാർ, വിൻജിത്ത്, ഷിതിൻ രാജ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.