സ്‌ത്രീധനത്തിന്റെ പേരിൽ ക്രൂരമർദനം; മരുമകളുടെ പരാതിയിൽ പ്രമുഖ സംവിധായകനെതിരെ കേസ്
ബംഗളൂരു: പ്രമുഖ കന്നഡ സംവിധായകൻ എസ് നാരായണിനെതിരെ സ്‌ത്രീധനപീഡനക്കേസ്. മരുമകൾ പവിത്രയുടെ പരാതിയിലാണ് നടപടി. ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും ഭർത്താവും മാതാപിതാക്കളും ചേർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നുമാണ് പരാതി.
കന്നഡയിലെ പ്രശസ്‌തരായ സംവിധായകരിൽ ഒരാളാണ് എസ് നാരായണൻ. ബംഗളൂരു ജ്ഞാനഭാരതി പൊലീസിലാണ് പവിത്ര പരാതി നൽകിയത്. സ്‌ത്രീധനത്തിന്റെ പേരിൽ നാരായണും മകൻ പവനും ക്രൂരമായി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പലപ്പോഴായി ഇവർ പണം ആവശ്യപ്പെട്ടിരുന്നു. നാരായണിന് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനായിരുന്നു പണം. അന്ന് കുറച്ച് പണം തന്റെ മാതാപിതാക്കൾ നാരായണിന് നൽകി. ഇത് പിന്നീട് തിരിച്ച് നൽകിയില്ലെന്നും പവിത്ര പരാതിയിൽ പറയുന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നാരായണനും ഭാര്യയും മകൻ പവനുമായിരിക്കും ഉത്തരവാദികളെന്നും പവിത്രയുടെ പരാതിയിലുണ്ട്. സംഭവത്തിൽ ഇന്നലെ വൈകിട്ടാണ് ജ്ഞാനഭാരതി പൊലീസ് കേസെടുത്തത്. തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.