അംഗൻവാടികളിലെ ക്രമവിരുദ്ധ നിയമന നടപടി:   പഞ്ചായത്ത് പ്രസിഡന്റിന് 25000 രൂപ പിഴ 

Saturday 13 September 2025 1:26 AM IST

ചെറുതോണി: അംഗൻവാടികളിലെ വർക്കർ / ഹെൽപ്പർ നിയമന നടപടികളിൽ സ്വീകരിച്ച ക്രമവിരുദ്ധ നിലപാടുകളിൽ വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഓംബുഡ്സ്മാൻ ഉത്തരവ്. പഞ്ചായത്ത് പ്രിസിഡന്റ് ജോർജ് പോൾ 25000 രൂപ പിഴ ഒടുക്കാനാണ് നിർദ്ദേശം. നിയമനങ്ങൾക്കായി ഇന്റർവ്യൂബോർഡ് തീരുമാനിച്ചതിലെ രാഷ്ട്രീയ ഇടപെടലിനെതിരെ യു.ഡി.എഫ് മെമ്പർമാർ നൽകിയ പരാതിയുടെ തീർപ്പാക്കൽ സിറ്റിംഗിൽ നിന്ന് വിട്ടു നിന്നതിനാണ് പിഴ.ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂൺ 30 ന് എറണാകുളത്ത് നടന്ന സിറ്റിംഗിൽ ഹാജരാകാൻ ദ്ദേശസ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.ഡി.രാജൻ നിർദ്ദേശം നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ബ്ലോക്ക് സി.ഡി.പി.ഒ, ജില്ലാ ശിശു വികസന സമിതി ഓഫീസർ എന്നിവരോടാണ് സിറ്റിംഗിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നത്. ഇവരിൽ പഞ്ചായത്ത് പ്രസിഡന്റ്മാത്രം സിറ്റിംഗിൽ നിന്നും വിട്ടുനിന്നു. സിറ്റിംഗിന് ഹാജരാകാത്തതിൽ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം മറുപടി നൽകണം. അല്ലാത്ത പക്ഷം പിഴ അടയ്ക്കാനാണ് ഉത്തരവ്.

ചട്ടവിരുദ്ധ ഇടപെടലുകൾക്കെതിരെയാണ് യു.ഡി.എഫ് പരാതിയുമായി രംഗത്തുവന്നത്. പഞ്ചായത്ത് മെമ്പർമാരായ ഏലിയാമ്മ ജോയി, ആലീസ് ജോസ്, വിൻസന്റ് വള്ളാടി, സെലിൻ വിൽസൺ,കുട്ടായി കറുപ്പൻ, ടിന്റു സുബാഷ് എന്നിവരാണ് ഓംബുഡ്സ്മാനിൽ പരാതി നൽകിയത്.