ഭർത്താവിനെ വിഷംകൊടുത്ത് കൊന്നശേഷം കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചു; കൊടുംക്രൂരത വനംവകുപ്പിന്റെ ധനസഹായം കിട്ടാൻ
മൈസൂരു: ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച കേസിൽ ഭാര്യ പിടിയിൽ. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാനാണ് 45കാരൻ വെങ്കിട സ്വാമിയെ ഭാര്യ സല്ലാപുരി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ പുലി കൊന്നെന്ന വിവരം സല്ലാപുരി നാട്ടുകാരെ അറിയിച്ചത്. എന്നാൽ, വനം വകുപ്പിൽ നിന്ന് പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നതെന്ന് പൊലീസ് കണ്ടെത്തി.
മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. ഭർത്താവ് വെങ്കിട സ്വാമിയെ കാണാനില്ലെന്നും കടുവ പിടിച്ചുകൊണ്ടുപോയതാണെന്നും സല്ലാപുരി എല്ലായിടത്തും പ്രചരിപ്പിച്ചിരുന്നു. അതേദിവസം വനാതിർത്തിയിൽ നാട്ടുകാർ കടുവയെ കണ്ടതിനാൽ സല്ലാപുരി പറഞ്ഞത് സത്യമാണെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ മൃതദേഹ ഭാഗങ്ങളോ മറ്റ് തെളിവോ കിട്ടിയില്ല. ഇതോടെയാണ് വനം വകുപ്പിനും പൊലീസിനും സംശയം തോന്നിയത്.
തുടർന്ന് പൊലീസ് സല്ലാപുരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. വിഷം കൊടുത്തു കൊന്ന വെങ്കിട സ്വാമിയുടെ മൃതദേഹം വീടിന് പിന്നിലെ കുഴിയിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.