നാരങ്ങയ്ക്ക് മുകളിലൂടെ പോയ പുത്തൻ ഥാർ തലകുത്തിവീണ സംഭവം; വിശദീകരണവുമായി യുവതി
ന്യൂഡൽഹി: 27 ലക്ഷത്തിന്റ പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ ഷോറൂമിലെത്തി അവസാനം ആശുപത്രിയിൽ എത്തിപ്പെട്ട യുവതി വിശദീകരണവുമായി രംഗത്ത്. ഥാർ റോഡിലേയ്ക്ക് ഇറക്കുന്നതിന് മുൻപായി പൂജ ചെയ്തത് അവസാനം അപകടത്തിൽ കലാശിക്കുകയായിരുന്നു. സെപ്തംബർ എട്ടിന് വൈകിട്ട് ന്യൂഡൽഹിയിലെ മഹീന്ദ്ര ഷോറൂമിലാണ് സംഭവം നടന്നത്. 29കാരിയായ മാനി പവാറിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ യുവതി മരിച്ചതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.
'അപകടം സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ കാര്യങ്ങൾ തിരുത്തുന്നതിനാണ് ഈ വീഡിയോ ചെയ്യുന്നത്. അപകടത്തിൽപ്പെട്ട സ്‌ത്രീയുടെ എല്ലുകൾ ഒടിഞ്ഞെന്നും മൂക്കിന് പരിക്കേറ്റുവെന്നും മരിച്ചുവെന്നുമാണ് പ്രചാരണം. സോഷ്യൽ മീഡിയയിൽ ലൈക്കും വ്യൂസും ലഭിക്കുന്നതിന് വേണ്ടിയാണ് ചിലർ ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ പ്രചരിക്കുന്നത്. എനിക്ക് ഒരു പോറൽ പോലുമേറ്റിട്ടില്ല.
അപകടം നടക്കുമ്പോൾ എന്റെ കുടുംബാംഗങ്ങളും ഞാനും ഒരു സെയിൽസ്‌മാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പൂജയുടെ ഭാഗമായി വാഹനം മുന്നോട്ട് എടുത്തതോടെ അബദ്ധത്തിൽ ആക്‌സിലേറ്ററിൽ കാൽ അമർത്തുകയും വാഹനം മുന്നിലേയ്ക്ക് കുതിച്ച് താഴേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനം മറിഞ്ഞയുടൻ തന്നെ ഞങ്ങൾ മുന്നിലെ ഡോറിലൂടെ പുറത്തിറങ്ങി. ആർക്കും ഒരു കുഴപ്പവുമില്ല. ഞാൻ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്. ദയവായി വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കൂ'- മാനി പവാർ ആവശ്യപ്പെട്ടു.
തന്റെ പുതിയ മഹീന്ദ്ര കാറിന്റെ ഡെലിവറിക്കായി ഡൽഹി നിർമൻ വിഹാറിലുള്ള ഷോറൂമിൽ സംഭവദിവസം വൈകിട്ട് ആറുമണിയോടെ എത്തിയതായിരുന്നു ഗസിയാബാദ് ഇന്ദിരാപുരം സ്വദേശിനിയായ മാനി പവാർ. ഭർത്താവ് പ്രദീപും ഒപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം വാഹനം പുറത്തിറക്കുന്നതിന് മുൻപായി പൂജ ചെയ്യാൻ യുവതി തീരുമാനിച്ചു. സാധാരണയായി എല്ലാവരും ചെയ്യുന്നതുപോലെ നാരങ്ങ തറയിൽ വച്ചതിനുശേഷം അതിലൂടെ ഥാറിന്റെ ടയർ കയറ്റിയിറക്കാനായിരുന്നു പ്ളാൻ. ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു സംഭവം. യുവതിക്കൊപ്പം ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിൽ കയറി.
തുടർന്ന് പതിയെ നാരങ്ങയ്ക്ക് മുകളിലൂടെ വാഹനം ഓടിക്കുന്നതിനിടയിൽ അബദ്ധത്തിൽ മാനി ആക്‌സിലേറ്ററിൽ കാൽ അമർത്തുകയായിരുന്നു. പിന്നാലെ ഒന്നാം നിലയുടെ ഗ്ളാസ് തകർത്ത് വാഹനം താഴെ പതിച്ചു. കാർ പറന്നുവീഴുന്നതിന്റെയും തലകീഴായി കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമാണ്. അപകടത്തിന് തൊട്ടുപിന്നാലെ എയർ ബാഗുകൾ തുറന്നതിനാൽ വലിയ പരിക്കുകൾ ഒഴിവായി. യുവതിയെയും ജീവനക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾക്കുശേഷം വിട്ടയയച്ചിരുന്നു.