ഒഴിവായത് വൻ ദുരന്തം, വിമാനം പറന്നില്ല, എമർജൻസി ബ്രേക്കിൽ നിറുത്തി പൈലറ്റ്

Monday 15 September 2025 12:06 AM IST

ഫയൽചിത്രം

ന്യൂഡൽഹി: റൺവേയിലൂടെ കുതിച്ച വിമാനം പറന്നുയർന്നില്ല. പൈലറ്റ് പിടിച്ചുനിറുത്തിയത് എമർജൻസി ബ്രേക്കിട്ട്. ഇന്നലെ രാവിലെ 11ന് ലക്‌നൗ വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് വിമാനം റെഡി. യാത്രക്കാരെല്ലാം കയറി. എന്നാൽ റൺവേയിലൂടെ കുതിച്ച വിമാനം ആകാശത്തേക്ക് ഉയരുന്നില്ല. പൈലറ്റ് പഠിച്ച പണി പതിനെട്ടും പുറത്തെടുത്തു. ഒടുവിൽ രക്ഷയില്ലാതെ എമർജൻസി ബ്രേക്കിട്ട് വിമാനത്തെ പിടിച്ചുനിറുത്തുകയായിരുന്നു. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം സമാജ് വാദി പാർട്ടി എം.പി ഡിംപിൾ യാദവ്, പാർട്ടി നേതാവ് സൂരജ് സിംഗ് എന്നിവരടക്കം 151 യാത്രക്കാർ സുരക്ഷിതർ.

ലക്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6ഇ 2111 നമ്പർ വിമാനമാണ് സാങ്കേതിക തകരാർ കാരണം എമർജൻസി ബ്രേക്കിട്ട് നിറുത്തേണ്ടിവന്നത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി,​ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയച്ചു. ഈ മാസം ആദ്യം അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ തിരിച്ചിറക്കിയിരുന്നു.

എമർജൻസി ബ്രേക്ക്

സാധാരണ ബ്രേക്കിംഗ് സംവിധാനം പ്രവർത്തിക്കാതെ വരുന്ന

ഘട്ടത്തിൽ വിമാനം നിറുത്താൻ പ്രയോഗിക്കുന്നത്

 പാർക്കിംഗ് ബ്രേക്കായും ഉപയോഗിക്കുന്നു

സാധാരണ ബ്രേക്ക് ഇലക്ട്രിക്കൽ പവറിലാണ് പ്രവർത്തിക്കുക.

എമർജൻസി ബ്രേക്കിന്റെ പ്രവർത്തനം പ്രത്യേകം

മെക്കാനിക്കൽ കേബിൾ അല്ലെങ്കിൽ ഹൈഡ്രോളിക് ഫ്‌ളൂയിഡ് ഉപയോഗിച്ച്

 വൈദ്യുതി നിലച്ചാലും പ്രവർത്തിപ്പിക്കാം

പ്രത്യേകം ഹാൻഡിൽ അല്ലെങ്കിൽ ലിവർ ഉപയോഗിച്ചാണ്

എമർജൻസി ബ്രേക്ക് ആക്റ്റിവേറ്റ് ചെയ്യുന്നത്