വഖഫ് നിയമഭേദഗതിക്ക് ഭാഗിക സ്റ്റേ; വിവാദ വകുപ്പുകൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ വകുപ്പുകളാണ് സ്റ്റേ ചെയ്തത്. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമേ സ്റ്റേ നൽകാറുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി അറിയിച്ചു. അഞ്ചുവര്‍ഷം ഇസ്ലാം മതം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകൂവെന്ന നിയമത്തിലെ വ്യവസ്ഥയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തിട്ടുണ്ട്. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്റെ ഭരണഘടനാ സാദ്ധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്.
നിയമം ഭരണഘടനാ ലംഘനമാണെന്നും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുളള നീക്കമാണെന്നും ബോർഡുകളിൽ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. അഞ്ചുവർഷം മുസ്ലീം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദീർഘകാല ഉപയോഗം കൊണ്ട് വഖഫായ സ്വത്തുക്കൾക്ക് സാധുതയുണ്ടെന്നും എല്ലാ സ്വത്തുക്കൾക്കും രേഖകൾ നിർബന്ധമാക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. അന്വേഷണം തുടങ്ങിയാലുടൻ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു വാദം.
എന്നാൽ വഖഫ് നിയമത്തിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതാടിസ്ഥാനത്തിലല്ല തീരുമാനമെന്നുമായിരുന്നു കേന്ദ്രം വാദിച്ചിരുന്നത്.