കാണാതായ ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ : അദ്ധ്യാപകൻ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ നിന്ന് ഒരു മാസമായി കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽ കെട്ടിപൊതിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകനായ മനോജ് കുമാർ പാലിനെ ചോദ്യം ചെയ്ത ശേഷം നടത്തിയ തെരച്ചിലിൽ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു.
ഓഗസ്റ്റ് 28 ന് രാവിലെ ട്യൂഷനുപോയ കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. വലിയ തോതിൽ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാത്രിയോടുകൂടിയാണ് കാളിദംഗ ഗ്രാമത്തിലെ വെള്ളക്കെട്ടിനടുത്ത് കഷ്ണങ്ങളാക്കിയ നിലയിൽ ചാക്കിൽ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. അദ്ധ്യാപകന്റെ ഭാഗത്തുനിന്ന് പലതവണ മോശമായ പെരുമാറ്റം അനുഭവപ്പെട്ടിട്ടുണ്ടെന്ന് കുട്ടി മുമ്പ് അറിയിച്ചിരുന്നതായി മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. . തുടർന്നാണ് മനോജിനെ ചോദ്യം ചെയ്തത്. ദീർഘനേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു.പ്രതിയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.കൊല്ലപ്പെടുന്നതിനു മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ശരീരഭാഗങ്ങൾ ക്ലിനിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അദ്ധ്യാപകനെ ചോദ്യം ചെയ്തു വരികയാണ്.