വ്യാജ പാകിസ്ഥാൻ ഫുട്ബോൾ ടീം വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റിലായത് ഇമിഗ്രേഷൻ പരിശോധനക്കിടെ

Thursday 18 September 2025 10:18 AM IST

ടോകിയോ: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു. ഫുട്ബോൾ കിറ്റുകൾ ഉൾപ്പെടെ വ്യാജ രേഖകൾ കൈവശം വച്ചിരുന്ന 22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്. പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനെ (PFF) പ്രതിനിധീകരിക്കുന്നതായി കാണിച്ചാണ് സംഘം വിമാനത്താവളത്തിലെത്തിയത്. ഇമിഗ്രേഷൻ പരിശോധനകൾക്കിടെ രാജ്യത്തേക്ക് കടക്കാനുള്ള സംഘത്തിന്റെ നീക്കം പൊളിയുകയായിരുന്നു. ജാപ്പനീസ് അധികൃതർ ഉടൻ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നാടു കടത്തി.

ഇവർ പാകിസ്ഥാൻ ഫുട്ബോൾ ടീം ജഴ്സി ധരിച്ചാണ് യാത്ര ചെയ്തത്. യാത്രയ്ക്കുള്ള ഔദ്യോഗിക അനുമതിക്കായി വിദേശകാര്യ മന്ത്രാലയം നൽകിയതെന്ന് അവകാശപ്പെട്ട വ്യാജ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻ‌ഒ‌സി) സംഘം കൈവശം വച്ചിരുന്നു. പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനുമായി (പി‌എഫ്‌എഫ്) ബന്ധമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് രേഖകൾ ഹാജരാക്കിയതെന്ന് പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു.

പതിവ് ചോദ്യം ചെയ്യലിനിടെ സംഘത്തിലുണ്ടായിരുന്നവരിൽ ചിലരുടെ സംഭാഷണത്തിൽ പൊരുത്തക്കേടുകൾ കണ്ടെതോടെയാണ് ജാപ്പനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തട്ടിപ്പ് തുറന്നുകാട്ടിയതോടെ സംഘത്തെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. പാകിസ്ഥാൻ വിമാനത്താവളങ്ങളിൽ നിന്ന് അന്താരാഷ്ട്ര വിമാനങ്ങളിൽ കയറാൻ ഇവർക്ക് എങ്ങനെ സാധിച്ചുവെന്നാണ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്.

അതേസമയം, സിയാൽകോട്ടിലെ പാസ്രൂർ സ്വദേശി മാലിക് വഖാസാണ് ആൾക്കാരെ കയറ്റി അയയക്കുന്ന റാക്കറ്റിന് പിന്നിലെ മുഖ്യ കണ്ണിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഗോൾഡൻ ഫുട്ബോൾ ട്രയൽ എന്ന പേരിൽ വ്യാജ ഫുട്ബോൾ ക്ലബിന് രൂപം നൽകിയ ആളാണ് മാലിക് വഖാസ്. ജപ്പാൻ യാത്രയ്ക്കായി ഓരോരുത്തരിൽ നിന്നും നാപ്പത് മതൽ നാൽപ്പത്തഞ്ച് ലക്ഷം രൂപ വരെ വഖാസ് ഈടാക്കിയതായും ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെത്തുട ഗുജ്‌റൻവാലയിൽ നിന്ന് സെപ്തംബർ 15നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു നിരവധി കേസുകളും വഖാസിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഫുട്ബോളിനെ മറയാക്കികൊണ്ട് രാജ്യത്തേക്ക് ആളുകളെ കയറ്റി വിടുന്ന വഖാസിന്റെ ആദ്യ ശ്രമമല്ല ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2024 ജനുവരിയിലും സമാനമായ കേസ് വഖാസിനെതിരെ നിലവിലുണ്ട്. വ്യാജ രേഖകളും ജാപ്പനീസ് ഫുട്ബോൾ ക്ലബ്ബായ ബോവിസ്റ്റ എഫ്‌സിയിൽ നിന്നുള്ള ക്ഷണക്കത്തുകളും ഉപയോഗിച്ച് 17 പേരെ ഇയാൾ ജപ്പാനിലേക്ക് മുമ്പ് യാത്ര ചെയ്യാൻ ഏർപ്പാട് ചെയ്തു. 17 പേരും ഇതുവരെ പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.