പാൽ വില വർദ്ധനയിൽ പ്രതീക്ഷയർപ്പിച്ച് ക്ഷീര കർഷകർ

Friday 19 September 2025 1:09 AM IST

വെഞ്ഞാറമൂട്: ഓണം കഴിയുമ്പോഴെങ്കിലും പാൽവില വർദ്ധിപ്പിക്കുമെന്ന കർഷകരുടെ പ്രതീക്ഷ വെറുതെയായില്ല. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാൽ വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞതോടെ പ്രതീക്ഷയിലാണ് കർഷകർ. ഉത്പാദന ചെലവിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാലിവളർത്തൽ പലരും ഉപേക്ഷിച്ചത്. ഒരു ലിറ്റർ പാൽ വിലയിൽ 10 രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിലും 4 മുതൽ 5 രൂപയുടെ വർദ്ധന വരെ കർഷകർ പ്രതീക്ഷിക്കുന്നു.

കാലിത്തീറ്റ വില താങ്ങാനാകില്ല

തീറ്റപുല്ല്,കാലിത്തീറ്റ,വൈക്കോൽ, മരുന്ന് എന്നിവയുടെ വില വർദ്ധന കർഷകരെ അലട്ടുകയാണ്. 50 കിലോ വരുന്ന ഒരു കിലോ കാലിത്തീറ്റയുടെ വില 1500 ന് മുകളിലാണ്. മരുന്നും കാത്സ്യവുമൊന്നുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല.

ഒന്നും രണ്ടും പശുക്കളെ വളർത്തി പാൽ വിൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. വരാൻപോകുന്നത് വേനൽക്കാലമായതിനാൽ തീറ്റ, വെള്ളം എന്നിവയുടെ ക്ഷാമവും തിരിച്ചടിയാകും. നല്ലയിനം കന്നുകാലികളെ കിട്ടാനില്ലാത്തതും തിരിച്ചടിയാണ്.

പ്രതിമാസം മരുന്നിന് മാത്രം 5000- 10000 രൂപ

മിൽമയിൽ പാൽ നൽകിയാൽ 42 - 49 രൂപയാണ് ലഭിക്കുക

മിൽമ പായ്ക്കറ്റിലാക്കി വിൽക്കുന്നത് 52 രൂപയ്‌ക്ക്

സൊസൈറ്റികളിൽ വിൽക്കുന്നത് 60 രൂപയ്‌ക്ക്

പൊതുവിപണിയിൽ പാൽ വില 60 - 62 രൂപ വരെ