പാഞ്ഞെത്തിയ പൊലീസ് ജീപ്പിനെ കാർ ഇടിച്ച് കുഴിയിലിട്ടു, സിപിഒയ്‌ക്ക് പരിക്ക്, വാഹനത്തിനായി അന്വേഷണം
കാസർകോട്: അമിത വേഗത്തിലെത്തിയ കാർ, പൊലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ സിപിഒയ്‌ക്ക് പരിക്ക്. കാസർകോട് ബേഡകം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അമിതവേഗത്തിലെത്തിയ ആൾട്ടോ കാറിലുണ്ടായിരുന്നവർ ഇടിച്ചു തെറിപ്പിച്ചത്. പൊലീസ് ജീപ്പ് കുഴിയിൽ ചാടിച്ച ശേഷം കടന്നുകളഞ്ഞ കാർ യാത്രികർക്കായി തെരച്ചിൽ ആരംഭിച്ചു.
കുറ്റിക്കോലിൽ രാത്രി 11 മണിയ്‌ക്ക് വാഹന പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല. ജീപ്പിൽ ഇടിച്ചശേഷം കാർ ബന്തടുക്ക ഭാഗത്തേക്ക് ഓടിച്ചുപോയി. സംഭവസമയത്ത് എസ് ഐ മനോജും സംഘവുമാണ് ജീപ്പിലുണ്ടായിരുന്നത്. സിപിഒമാരായ ഗണേഷ്, രാകേഷ് എന്നിവർ വാഹനത്തിലുണ്ടായിരുന്നപ്പോഴാണ് ഇടിയുടെ ആഘാതത്തിൽ ജീപ്പ് കുഴിയിലേക്ക് വീണത്. ഇതിൽ രാകേഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ബേഡകം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കവെ കുറ്റിക്കോൽ, ബന്തടുക്ക, പള്ളത്തിങ്കാൽ എന്നിവിടങ്ങളിൽ വച്ച് കാർ ജീപ്പിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ജീപ്പിനും വലിയ തകരാറുണ്ടായി. കാറിലുണ്ടായിരുന്നവർ ആരെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടില്ല എന്നാണ് വിവരം.