ആദരം ഏറ്റുവാങ്ങിയ പിതാവ്

Saturday 20 September 2025 12:05 AM IST

തൃശൂർ: പാവങ്ങളുടെ പിതാവായ മാർ കുണ്ടുകുളത്തിന്റെ പിൻഗാമിയായി തൃശൂരിലെത്തിയ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴിക്ക് നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അധിക കാലം വേണ്ടിവന്നില്ലെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സൗമ്യമായ പെരുമാറ്റവും ലളിതമായ സംഭാഷണ ശൈലിയും സർവരേയും അദ്ദേഹത്തിലേക്ക് ആകർഷിച്ചു. സഭയുടെ വികസനത്തിനും സേവന പ്രവർത്തനങ്ങൾക്കും ശക്തമായ നേതൃത്വം നൽകിയ അദ്ദേഹം സമൂഹത്തിന്റെ നൻമയ്ക്കും പരോഗതിക്കും വേണ്ടി പ്രവർത്തിച്ചു. ആതുര ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം നൽകിയ സേവനങ്ങൾ മറക്കാനാകില്ല. തന്നോട് കാണിച്ച പ്രത്യേക സ്‌നേഹ വാത്സല്യവും സഹായങ്ങളും ഒരിക്കലും മറക്കില്ലെന്നും തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു.